യാത്രാ സൗകര്യം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടോളും പിരിക്കരുത്: ഹൈക്കോടതി

കൊച്ചി: ടോള്‍ നല്‍കുന്ന യാത്രക്കാര്‍ക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമര്‍ശം. ഇത്തരത്തില്‍ യാത്രാ സൗകര്യം നല്‍കാന്‍ കഴിയില്ലെങ്കില്‍ ടോള്‍ പിരിക്കാന്‍ പാടില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണമെന്ന് ദേശീയപാത അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് വീണ്ടും ഈ മാസം 25ന് പരിഗണിക്കും.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതിയുടെ പരിഗണനയില്‍ വന്നത്. നിലവിലെ അവസ്ഥയില്‍ യാത്ര ചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നും അതിനാല്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഉപഹര്‍ജിയാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിച്ചത്.

ടോള്‍ കരാര്‍ എടുത്തിരിക്കുന്ന കമ്പനിയല്ല നിലവില്‍ അടിപ്പാതകളുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് എന്ന് ദേശീയപാത അതോറിറ്റി അറിയിച്ചെങ്കിലും ഇത് യാത്ര ചെയ്യുന്ന ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കരാറുകാരുടെ കാര്യം പറഞ്ഞ് പഴിചാരല്‍ അല്ല ആവശ്യം. കനത്ത ഗതാഗതമാണ് ഗതാഗത കുരുക്കിന് കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും അടിപ്പാത നിര്‍മാണം ഏറെ ബാധിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ എന്തു പരിഹാര നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

നിലവില്‍ അഞ്ചിടത്താണ് അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നത് എന്നും വന്‍ ഗതാഗതക്കുരുക്കാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. യാത്രാസമയം ഏറെ വര്‍ധിക്കുകയാണ്. ഇതിനു പുറമേ പാലിയേക്കര ടോള്‍ ബൂത്തിലും നീണ്ട ക്യൂവാണ്. റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമാക്കുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്താന്‍ ഉത്തരവിടണമെന്നായിരുന്നു ഹര്‍ജി. റോഡ് നിര്‍മാണത്തിനു ചെലവായതിനെക്കാള്‍ കൂടിയ തുക ഇതിനകം പിരിച്ചെടുത്തതിനാല്‍ ടോള്‍ പിരിവ് നിര്‍ത്തണമെന്നും ടോള്‍ പിരിവിന്റെ കാലാവധി 2026ല്‍ നിന്ന് 2028ലേക്ക് നീട്ടിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരനുള്‍പ്പെടെ നല്‍കിയ ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജിയിലായിരുന്നു ഉപഹര്‍ജി.

 

Be the first to comment

Leave a Reply

Your email address will not be published.


*