
സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലിനെതിരെ പ്രതിഷേധം ഉയർത്താൻ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനെതിരെ ലോകമാകെ ഒന്നിച്ച് ശബ്ദം ഉയർത്തണം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇറാന് എതിരെ അവർ നടത്തുന്ന ആക്രമണം നിർത്താൻ ലോകം ഒന്നാകെ നിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന കേരളീയർക്ക് ആവശ്യമായ സൗകര്യം ഒരുക്കാൻ ഡൽഹി റസിഡന്റ് ഓഫിസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികളുമായുള്ള ആദ്യ വിമാനം പുറപ്പെട്ടു. നാളെ പുലർച്ചെ രണ്ട് മണിയോടെ വിമാനം ഇന്ത്യയിൽ എത്തും. ടെഹ്റാനിലെയും ടെൽ അവീവിലെയും സംഘർഷ ബാധിത മേഖലകളിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിദേശകാര്യ മന്ത്രാലയം നടപടികൾ തുടരുകയാണ്.
ജമ്മു കശ്മീരിൽ നിന്നുള്ളവരാണ് ആദ്യ ബാച്ചിൽ ഉള്ളവർ. ഡൽഹിയിൽ എത്തുന്നവരെ നാട്ടിലേക്ക് എത്തികാനും ജമ്മുകശ്മീർ സ്റ്റുഡൻ അസോസിയേഷൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. വിമാന മാർഗമോ, ട്രെയിൻ മുഖേനയോ ആകും സ്വദേശങ്ങളിലെത്തിക്കുക. അതേസമയം ടെഹ്റാൻ വിട്ട 600 വിദ്യാർത്ഥികൾ ക്വോമ നഗരത്തിൽ തുടരുകയാണ്. ഇറാനിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പറഞ്ഞു.
Be the first to comment