
ഗവർണറുടെ അധികാരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. രാജ്ഭവനിൽ എന്തുവേണമെന്ന് ഗവർണറാണ് തീരുമാനിക്കേണ്ടത്. ക്ലിഫ് ഹൗസിൽ എന്ത് വേണമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ എന്തുവേണമെന്ന് ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ പഠിക്കണമെന്ന് ബിജെപി നേതാവ് എംടി രമേശും പറഞ്ഞു. സി.പി.ഐഎമ്മിന് വേണമെങ്കിൽ ദേശീയ പതാക കൈയ്യിലേന്തിയ ഭാരത മാതാവിനെ സ്വീകരിക്കാം. സി.പി.ഐ.എമ്മിന് ഇന്ത്യാ വിരുദ്ധ വികാരമെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.
അതേസമയം ഗവർണറും സർക്കാരും തമ്മിലുള്ള പോരിലേക്ക് നയിച്ച ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഇരുകൂട്ടരും . രാജ്ഭവനെതിരെ നിയമ നടപടിക്ക് സർക്കാർ നിയമോപദേശം തേടിയിരുന്നു. നിയമപദേശം ലഭിക്കുന്ന മുറയ്ക്ക് തുടർ തീരുമാനമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഗവർണർ പങ്കെടുത്ത പരിപാടിയിൽ നിന്നും മുൻകൂട്ടി അറിയിക്കാതെ ഇറങ്ങിപ്പോയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രാജ്ഭവനും നിലപാട് കടുപ്പിക്കുകയാണ്. പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് അയക്കാൻ രാജ്ഭവൻ നീക്കം നടത്തുന്നു എന്നാണ് സൂചന. ഇരു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സംസ്ഥാനത്തെ ഭരണപരമായ കാര്യങ്ങളിൽ ഉൾപ്പെടെ പ്രതിസന്ധി ഉണ്ടാവും.
Be the first to comment