
ന്യൂഡൽഹി: അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിന് അഡ്വാൻസ് ക്ലെയിമുകൾക്കുള്ള ഓട്ടോ-സെറ്റിൽമെന്റ് പരിധി ഉയർത്തി ഇപിഎഫ്ഒ. നിലവിലെ ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ചുലക്ഷം രൂപയാക്കിയാണ് വർധിപ്പിച്ചത്. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ ഫണ്ട് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് തീരുമാനമെന്ന് തൊഴിൽ മന്ത്രാലയം പറഞ്ഞു.
ക്ലെയിം നൽകിയാൽ 72 മണിക്കൂറിനുള്ളിൽ തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. രോഗം, വിദ്യാഭ്യാസം, വിവാഹം, ഭവന ആവശ്യങ്ങൾ എന്നിവയ്ക്ക് ആണ് അഡ്വാൻസ് ക്ലെയിമുകൾ അനുവദിക്കുന്നത്. 2020-ൽ ആഗോളതലത്തിൽ കോവിഡ്-19 മഹാമാരി പടർന്നുപിടിച്ച സമയത്ത് ഫണ്ട് വേഗത്തിൽ ലഭിക്കുന്നതിനാണ് ഇപിഎഫ്ഒ അഡ്വാൻസ് ക്ലെയിമുകളുടെ ഓട്ടോ-സെറ്റിൽമെന്റ് ആരംഭിച്ചത്.
ഈ നീക്കം മാനുവൽ വെരിഫിക്കേഷൻ ഇല്ലാതെ തന്നെ തുക പിൻവലിക്കാൻ സഹായിക്കും. ഓട്ടോ-സെറ്റിൽമെന്റ് പരിധി വർദ്ധിപ്പിച്ചതോടെ, അംഗങ്ങൾക്ക് 5 ലക്ഷം രൂപ വരെ തൽക്ഷണം സ്വയമേവ പിൻവലിക്കാൻ കഴിയും. ഇതുവരെ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകകളുടെ മുൻകൂർ പിൻവലിക്കലിനായി അംഗങ്ങൾക്ക് മാനുവൽ വെരിഫിക്കേഷനായി കാത്തിരിക്കേണ്ടിവന്നിരുന്നു. മാർച്ചിൽ, സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിധി 5 ലക്ഷം രൂപയായി ഉയർത്താനുള്ള നിർദ്ദേശം അംഗീകരിച്ചത്.
Be the first to comment