രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തില്‍ പരാമര്‍ശിക്കാത്ത ഓഹരികളുടെ അവകാശം ചാരിറ്റി ട്രസ്റ്റുകള്‍ക്ക്: ബോംബെ ഹൈക്കോടതി

മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്താത്ത ഓഹരികള്‍ അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും അവകാശപ്പെട്ടതാണെന്ന് ബോംബെ ഹൈക്കോടതി. വില്‍പത്രത്തിലെ അനന്തരവാകാശം സംബന്ധിച്ച് കക്ഷികള്‍ക്കിടയില്‍ തര്‍ക്കമൊന്നുമില്ലെങ്കിലും കൂടുതല്‍ വ്യക്തത തേടി അര്‍ദ്ധ സഹോദരി ഷിരീനും സുഹൃത്ത് മെഹ്‌ലി കെ മിസ്ട്രിയും കോടതിയെ സമീപിക്കുകയായിരുന്നു

രത്തന്‍ ടാറ്റയുടെ കൈവശമുണ്ടായിരുന്ന കമ്പനികളുടെ ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ ഓഹരികള്‍, ആര്‍എന്‍ടി അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരികള്‍ ഉള്‍പ്പെടെ ആര്‍ക്കാണ് അവകാശം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ ഓഹരികള്‍ വില്‍പ്പത്രത്തില്‍ രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും ഓഹരികളില്‍ തുല്യ അവകാശമാണെന്നാണ് ബെഞ്ച് വിധിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 9നാണ് രത്തന്‍ ടാറ്റ അന്തരിച്ചത്. 2022 ഫെബ്രുവരി 23നാണ് അദ്ദേഹം വില്‍പ്പത്രം എഴുതിയത്. തുടര്‍ന്ന് 2022 ഏപ്രില്‍ 6, 2022 സെപ്തംബര്‍ 30, 2023 മാര്‍ച്ച് 24, 2023 ഡിസംബര്‍ 22 എന്നീ തിയതികളില്‍ നാല് കോഡിസിലുകളും എഴുതി. കോഡിസിലുകള്‍ പരിഗണിക്കുമ്പോള്‍ അതിനോടൊപ്പം യഥാര്‍ഥ വില്‍പ്പത്രം കൂടി പരിഗണിക്കേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വില്‍പ്പത്രത്തിന് അടിസ്ഥാനമായി വിനിയോഗങ്ങളില്‍ മാറ്റം വരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുമ്പോള്‍ കോഡിസിലും (നിലവിലുള്ള വില്‍പ്പത്രത്തില്‍ മാറ്റങ്ങള്‍ വരുത്താനോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനോ ഉപയോഗിക്കുന്ന നിയമപരമായ രേഖയാണ് കോഡിസില്‍) മാറുന്നതായി കണക്കാക്കുമെന്നാണ് ജസ്റ്റിസ് മനീഷ് പിറ്റാലെയുടെ ബെഞ്ചിന്റെ നിരീക്ഷണം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*