വാഹനത്തിന്റെ പഴക്കം ഇനി പ്രശ്‌നമാണ്, പമ്പില്‍ നിന്ന് ഇന്ധനം ലഭിക്കില്ല

ന്യൂഡല്‍ഹി: പഴകിയ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന ഡല്‍ഹിയിലെ മലിനീകരണം കുറയ്ക്കാന്‍ രാജ്യ തലസ്ഥാനത്ത് വാഹനങ്ങള്‍ക്ക് ഇന്ധന നിയന്ത്രണം കൊണ്ടുവരുന്നു. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ജൂലൈ ഒന്ന് മുതല്‍ ഡല്‍ഹിയില്‍ ഇന്ധനം ലഭിക്കില്ല. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (CAQM) നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നടപടി. എന്‍ഡ്-ഓഫ്-ലൈഫ് വാഹനങ്ങള്‍ക്ക് ഇന്ധനം വില്‍ക്കുന്നത് 2025 ജൂലൈ 1 മുതല്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ നീക്കം.

ഡല്‍ഹിയില്‍ നടപ്പാക്കുന്ന നിയന്ത്രണം അടുത്ത ഘട്ടമായി നവംബര്‍ 1 മുതല്‍ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, സോനെപത് എന്നീ മേഖലകളിലേക്കും 2026 ഏപ്രില്‍ 1 മുതല്‍ എന്‍സിആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ഡല്‍ഹിയില്‍ ഉള്ള വാഹനം രാജ്യത്ത് എവിടെ രജിസ്റ്റര്‍ ചെയ്തതാണ് എന്ന് പരിഗണിക്കാതെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അതേസമയം, സര്‍ക്കാര്‍ നീക്കത്തിന് എതിരെ ഡല്‍ഹിയിലെ കാറുടമകളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. മേഖലയിലെ 44 ശതമാനം കാര്‍ ഉടമകള്‍ക്കും സര്‍ക്കാര്‍ നീക്കത്തോട് എതിര്‍പ്പാണെന്നാണ് ലോക്കല്‍ സര്‍ക്കിള്‍ സര്‍വെയെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പലരുടെയും കൈവശമുള്ള വാഹനം കാലപ്പഴക്കം കൊണ്ട് നിയന്ത്രണ പരിധിക്ക് ഉള്ളില്‍ വരുമെങ്കിലും മികച്ച പ്രവര്‍ത്തനക്ഷതയുള്ളവയാണ്. 15 വര്‍ഷത്തേക്ക് നികുതി ഉള്‍പ്പെടെ ഒടുക്കി സ്വന്തമാക്കിയ വാഹനങ്ങള്‍ നിയന്ത്രണങ്ങളുടെ പേരില്‍ ഒഴിവാക്കേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും വാഹന ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണം കര്‍ശനമാക്കിയാല്‍ ഇന്ധനം നിറയ്ക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നും അവര്‍ പറയുന്നു.

എന്നാല്‍, നടപടി കര്‍ശനമാക്കി നടപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വാഹനങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ കാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ 500 പമ്പുകളില്‍ 485 എണ്ണത്തിലും ഇതിനകം കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും മറ്റ് പമ്പുകളും ഉടന്‍ ഇതിന്റെ ഭാഗമാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത പമ്പുകള്‍ക്ക് ഏതിരെ നടപടി ഉണ്ടാകുമെന്നും അറിയിപ്പുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*