
ജാനകി VS സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ, കോടതി വിധിയിൽ പ്രതീക്ഷയെന്ന് സംവിധായകൻ പ്രവീൺ നാരായണൻ. ഒരാളെയും വേദനപ്പിക്കുന്ന രീതിയിലുള്ള സിനിമയല്ല ഇത്. പേര് മാറ്റാതെ തന്നെ സിനിമ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷയെന്നും പ്രവീൺ നാരായണൻ പറഞ്ഞു.
നിയമപരമായി മുന്നോട്ട് പോകാമെന്നാണ് ചിത്രത്തിലെ പ്രധാന നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി പറഞ്ഞത്. ഒരു പരസ്യ പ്രതികരണം നടത്തുന്ന ആളല്ല സുരേഷ് ഗോപിയെന്ന് ആളുകൾക്ക് അറിയാം. സുരേഷ് ഗോപി വിളിച്ചു സംസാരിച്ചിരുന്നു. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് പറഞ്ഞത്. എല്ലാ സംഘടനകളും നല്ല രീതിയിൽ കൂടെ നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ജെഎസ്‌കെ സിനിമ വിവാദത്തിൽ ഹൈക്കോടതി സെൻസർ ബോർഡിനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.‘ജാനകി’ എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും ‘രംലക്കൻ’ എന്ന പേരിൽ സിനിമയുണ്ട്, പിന്നെ എന്താണ് ‘ജാനകി’ എന്ന പേരിൽ കുഴപ്പമെന്നും കോടതി ചോദിച്ചു.
സിനിമയിൽ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് ‘ജാനകി’, അതുകൊണ്ടാണ് മാറ്റാൻ നിർദേശിച്ചതെന്നുമാണ് സെൻസർ ബോർഡിന്റെ വാദം.
‘ജാനകി’ എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാൽ പ്രശ്‌നം ഇല്ലയോ എന്നും കോടതി ചോദിച്ചു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ജാനകി’ എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദേശം. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച തീയറ്ററിൽ റിലീസിനെത്തേണ്ട ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചത്. പേരിൽ ഒരു തരത്തിലുള്ള മാറ്റമുണ്ടാകില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അണിയറ പ്രവർത്തകർ നിയമനടപടിക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മലയാളത്തിൽ ഉൾപ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിൽ 96 ഇടങ്ങളിൽ ആണ് ജാനകി എന്ന പേര് പരാമർശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കിരൺ രാജ് പറഞ്ഞു.
Be the first to comment