
വിദഗ്ധർ മുന്നോട്ട് വെച്ച നിർദേശത്തിൽ ഒന്നാണ് സൂംബ, ഇതിനെതിരായ പരാമർശങ്ങൾ നിർഭാഗ്യകരമാണെന്ന് മന്ത്രി എം ബി രാജേഷ്. നമ്മൾ ജീവിക്കുന്നത് 21-ാം നൂറ്റാണ്ടിലാണ്. ഈ കാലത്ത് ഇങ്ങനെ വികല ചിന്ത ഉണ്ടാകുന്നത് ഉചിതം ആണോ എന്ന് പറയുന്നവർ ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ ലഹരിക്കെതിരായി നടത്തുന്ന സദുദ്ദേശപരമായ പ്രവർത്തനങ്ങളിൽ വിവാദം കാണേണ്ടതില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ സർക്കാരിന് പൂർണ്ണ പിന്തുണ ക്യാമ്പസ് ജാഗരൻ യാത്ര നടത്തിയ ഘട്ടത്തിൽ തന്നെ നൽകിയിട്ടുള്ളതാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.
സൂംബ ഡാൻസ് ഫിട്നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. സൂംബയിൽ അധാർമികമായി ഒന്നും കാണാൻ കഴിയില്ല. ഇത് സംബന്ധിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്നു തന്നെയാണ് കെ.എസ്.യു നിലപാട്.
അതേസമയം, സ്കൂളുകളിൽ സൂംബ ഡാൻസ് നടപ്പിലാക്കുന്നതിന് എതിരെ മുസ്ലിം സംഘടനകൾ വിമർശനം തുടരുമ്പോഴും തീരുമാനവുമായി സർക്കാർ മുന്നോട്ട് തന്നെയാണ്. സ്കൂളുകളിൽ സൂംബ നിർബന്ധമായും നടപ്പാക്കണം. എന്നാൽ താത്പര്യമില്ലാത്ത കുട്ടികൾക്ക് സ്കൂളിനെ അറിയിക്കാം. സൂംബയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ലഹരിയേക്കാൾ കൊടിയ വിഷമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
എന്നാൽ സൂം പരിശീലനം വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുസ്ലിം സംഘടനകൾ. സൂംബ ഡാൻസ് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് SYS സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരത്തിന്റെ പ്രതികരണം. വിദ്യാർഥികൾ ഇടകലർന്ന് നൃത്തം ചെയ്താൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നാണ് സമസ്ത നേതാവ് ഡോ.ബഹാവുദ്ദീൻ നദ്വിയുടെ വിമർശനം.
Be the first to comment