‘ആരോഗ്യ കേരളം വെന്റിലേറ്ററിൽ, ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്; യുഡിഎഫിന്റെ ഹെൽത്ത് കമ്മീഷൻ നാളെ നിലവിൽ വരും’: വി ഡി സതീശൻ

ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനെന്നും സതീശൻ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടർ ഹാരിസിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

എല്ലാ മെഡിക്കൽ കോളജുകളിലെയും അവസ്ഥ. സർജറി ചെയ്താൽ തുന്നി കെട്ടാൻ നൂല് പോലുമില്ല. നിയമസഭയിൽ ഞങ്ങൾ ഇക്കാര്യം ഉന്നയിച്ചു. മന്ത്രി നിരുത്തരവാദപരമായിയാണ് പെരുമാറുന്നത്. മന്ത്രി റിപ്പോർട്ട് തേടും എന്നാണ് പറഞ്ഞത്. റിപ്പോർട്ട് തേടും എന്നു പറഞ്ഞ കേസുകൾ എണ്ണിയാൽ വോള്യങ്ങൾ വേണ്ടിവരും. ഇത് സ്ഥിരം പരിപാടിയാണ്.

ചിലവ് കൂടുംതോറും ആളുകൾ സർക്കാർ ആശുപത്രികളിൽ കൂടുതലായി എത്തും. തൻറെ ഒരു സ്നേഹിതൻ സർജറി കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു. സർജറി കഴിഞ്ഞ് സ്റ്റിച്ചിടാനുള്ള നൂല് പുറത്തുനിന്ന് വാങ്ങി കൊടുക്കേണ്ടിവന്നു. പി ആർ ഏജൻസികളെ വച്ച് നടത്തുന്ന പ്രൊപ്പഗണ്ട അല്ല യഥാർത്ഥ ആരോഗ്യ കേരളം. ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്.

കാലാവധി കഴിഞ്ഞ മരുന്നുകൾ പോലും വിതരണം ചെയ്തു. സംസ്ഥാനത്ത് പകർച്ചവ്യാധികൾ കൂടുന്നു. ഏതു പകർച്ചവ്യാധികളാണ് ഇപ്പോൾ കേരളത്തിൽ ഇല്ലാത്തത്. അത് തടയാൻ ഒരു സംവിധാനവുമില്ല. ആരോഗ്യ രംഗത്തെ മെച്ചപ്പെടുത്താൻ ഒരു ശ്രമവും നടക്കുന്നില്ല. മന്ത്രിയുടെ ഓഫീസിൽ വേറെ ആരോ ആണ് ഭരിക്കുന്നത്. കൃത്യമായി പണം കൊടുക്കാത്തതുകൊണ്ടാണ് മരുന്നു കമ്പനികൾ സർജിക്കൽ ഉപകരണങ്ങൾ നൽകാത്തത്. ആരോഗ്യ കേരളം വെന്റിലേറ്ററിൽ

യുഡിഎഫിന്റെ ഹെൽത്ത് കമ്മീഷൻ നാളെ നിലവിൽ വരും. ഹെൽത്ത് കോൺക്ലേവ് ജൂലയിൽ ചേരും. ഇതിനുശേഷം സർക്കാരിന് റിപ്പോർട്ട് നൽകും. കൊവിഡിന് ശേഷമുള്ള മരണ നിരക്കിലും വർധനയുണ്ട്. ഇക്കാര്യങ്ങളില്‍ പഠനം അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് യൂറോളജി വിഭാഗം വകുപ്പ് മേധാവി ഡോ ഹാരിസ് പറഞ്ഞ എല്ലാ വിഷയങ്ങളിലും വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡോ. ഹാരിസ് സത്യസന്ധനാണെന്നും രോഗികളില്‍ നിന്ന് പണം വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണെന്നും മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*