എട്ട് ദിവസം, അഞ്ച് രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം നാളെ മുതല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. എട്ട് ദിവസങ്ങളില്‍ പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനമാണിത്.

നാളെ ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ജൂലൈ മൂന്ന്, നാല് തീയതികളിലാണ് ട്രിനിഡാഡ് ടുബാഗോ സന്ദര്‍ശനം. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്.

ജൂലൈ നാല് മുതല്‍ അഞ്ച് വരെയാണ് അര്‍ജന്റീന സന്ദര്‍ശനം.പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, തുടങ്ങി പ്രധാന മേഖലകളില്‍ ഇന്ത്യ-അര്‍ജന്റീന പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനുമായി പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

ജൂലൈ അഞ്ച് മുതല്‍ എട്ടുവരെയാണ് ബ്രസീല്‍ സന്ദര്‍ശനം. 6, 7 തീയതികളില്‍ ബ്രസീലിലെ റിയോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായ ജൂലൈ ഒന്‍പതിന് നമീബിയ സന്ദര്‍ശിക്കും. മോദിയുടെ ആദ്യ നമീബിയ സന്ദര്‍ശനമാണിത്. നമീബിയ പാര്‍ലമെന്റിനെ മോദി അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായ ധാരണാപത്രങ്ങള്‍ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*