‘കേരളത്തിലെ ആരോഗ്യമേഖല മികച്ച രീതിയിൽ പ്രവർത്തിക്കുന്നു; ഡോ. ഹാരിസിന്റേത് വിമർശിക്കേണ്ട നടപടി’; എംവി ഗോവിന്ദൻ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ‍ഡോ. ഹാരിസ് ഹസനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡോക്ടർ ഹാരിസിന്റേത് വിമർശിക്കേണ്ട നടപടിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഹാരിസിന്റെ പരാമർശം പ്രതിപക്ഷത്തിന് ആയുധമായി. പറയേണ്ട വേദിയിൽ പറയണമായിരുന്നു. പ്രതിപക്ഷത്തിന് ആയുധം നൽകിയട്ട് സമരം വേണ്ട എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്ന് എംവി ഗോവിന്ദൻ  പറഞ്ഞു.

പ്രശ്‌നം ഒക്കെ ഉണ്ടാകും. നൂറു കണക്കിന് ആശുപത്രികളും മെഡിക്കല്‍ സംവിധാനങ്ങളും ഉള്ള സംസ്ഥാനത്ത് എവിടെയെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. അത് ശ്രദ്ധയില്‍പ്പെട്ട് പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ആതുര ശുശ്രൂഷ മേഖലയാണ് കേരളം. ലോകം തന്നെ പ്രശംസിക്കുന്ന ജനകീയ ആരോഗ്യപ്രസ്ഥാനമാണ് കേരളം. ഇതിൽ ഏതെങ്കിലും ഒരു പ്രശ്നം വന്ന കഴി‍ഞ്ഞാലുടൻ കേരളത്തിലെ ആരോഗ്യ മേഖല തകർന്നിരിക്കുന്നുവെന്ന് പറയാൻ ആഗ്രഹിക്കുന്നവരാണ് യുഡിഎഫെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നതിന് പ്രശ്‌നങ്ങളില്ലെന്നും എന്നാല്‍ മാധ്യമങ്ങള്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന രീതിയിലുള്ള പരാമര്‍ശം വന്നാല്‍ അവരുടേതായ പ്രതികരണം ഉണ്ടാകും. ഡോക്ടര്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അത് നടന്നല്ലോയെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അത് ഉപയോഗിച്ചതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫിൽ ടീമില്ല. അവിടെ ക്യാപ്റ്റനും മേജറുമൊക്കെയാണ്. സിപിഐഎമ്മിന് ക്യാപ്റ്റനുണ്ടായിട്ടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിൽ അവർ തന്നെയാണ് പറയുന്നത് ക്യാപ്റ്റനാണെന്നും മേജറാണെന്നും. അതേപോലെ സിപിഐഎമ്മിൽ ആരും പറഞ്ഞിട്ടില്ലെന്ന് എംവിഗോവിന്ദൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*