
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ പ്രതികരണവുമായി ഡോ ഹാരിസ് ചിറയ്ക്കൽ. എല്ലാ തെളിവുകളും വിദഗ്ധ സമിതിക്ക് നൽകിയിട്ടുണ്ട്. വലിയ മാറ്റങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ ഹാരിസ് വ്യക്തമാക്കി.
ഒന്നിലും ഭയമില്ലന്ന് ആദ്യമെ പറഞ്ഞു. ബ്യൂറോക്രസിക്ക് എതിരെ മാത്രമാണ് താൻ ഫേസ്ബുക്കിൽ പറഞ്ഞത്. പറഞ്ഞ രീതിയിൽ തനിക്ക് തെറ്റ് പറ്റി. ഏത് നടപടി നേരിടാനും താൻ തയ്യാർ. ഇന്നലെ തന്നെ ചുമതലകൾ ജൂനിയർ ഡോക്ടർമാർക്ക് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗികമായി മാറിയതല്ല നടപടിയുണ്ടായാൽ മുൻകരുതൽ എന്ന നിലക്കാണ് ചുമതലകൾ കൈമാറിയത്.ഈ ജോലി പോയാൽ വേറൊരു ജോലി തനിക്ക് കിട്ടും. പക്ഷെ താൻ സർക്കാർ ജോലി തന്നെ തിരഞ്ഞെടുത്തത് ജനങ്ങൾക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണ്.
പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സമിതി ആരാഞ്ഞപ്പോൾ തുറന്നുപറയുകയും അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകുകയും ചെയ്തുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.തൻ്റെ തുറന്നുപറച്ചിൽ പ്രയോജനം ചെയ്തുവെന്നും ഡോ. ഹാരിസ് പറഞ്ഞു. രോഗികൾ തന്നെക്കണ്ട് പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയത്. ആ പുഞ്ചിരിയാണ് തനിക്കുള്ള സമ്മാനമെന്നും ഡോ. ഹാരിസ് വ്യക്തമാക്കി.
താൻ സ്വീകരിച്ച മാർഗം സർക്കാരിനും പാർട്ടിക്കും പ്രതിസന്ധിയായത് കണ്ടപ്പോൾ തനിക്ക് വേദനിച്ചുവെന്നും ഡോ. ഹാരിസ് തുറന്നുപറഞ്ഞു. തന്റെ കയ്യിൽനിന്നും തെറ്റുപറ്റിയിട്ടുണ്ട്. വേറെ മാർഗ്ഗമില്ലാതെയാണ് പോസ്റ്റിട്ടത്. സർക്കാരിനെയോ ആരോഗ്യവകുപ്പിനെയോ ഒരു പോസ്റ്റിൽപോലും കുറ്റപ്പെടുത്തിയിട്ടില്ല.
പക്ഷെ വിഷയത്തിന് കൂടുതൽ മാനങ്ങൾ ഉണ്ടായി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സിപിഐഎമ്മും എന്നും തനിക്കൊപ്പം നിന്നിട്ടുള്ളവരാണ്. അവർക്കെതിരെ പോസ്റ്റ് ഉപയോഗിക്കപ്പെടുന്നത് കണ്ടപ്പോൾ തനിക്ക് വേദനിച്ചുവെന്നാണ് ഡോ ഹാരിസ് പറഞ്ഞത്.
Be the first to comment