
ആരോഗ്യവകുപ്പിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് സിപിഐഎം മുഖപത്രം. ‘ജാഗ്രത വേണം കാവൽ നിൽക്കണം’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയാകെ തകർന്നടിഞ്ഞെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, മാധ്യമങ്ങളുടെ ഭാഗത്തുനിന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഇത്തരം ശ്രമങ്ങൾ ഉണ്ടാകുന്നുവെന്നുമാണ് ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നത്. വസ്തുതകൾ മറച്ചുവയ്ക്കുന്ന ഇത്തരം പ്രചാരണങ്ങൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
മാറ്റം സാധ്യമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ ഒൻപതു വർഷങ്ങളാണ് കടന്നുപോകുന്നതെന്നും ദേശാഭിമാനി എഡിറ്റോറിയൽ വ്യക്തമാക്കുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആശുപത്രികളിലേത് ദയനീയ അവസ്ഥയായിരുന്നു. പൊതുജനാരോഗ്യ മേഖല രാജ്യമെമ്പാടും നമ്പർ വൺ ആയി മാറിയത് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
അധികാരത്തിലെത്തില്ലെന്ന് ഉറപ്പായതോടുകൂടിയാണ് യുഡിഎഫ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിലൂടെ നാട്ടിൽ കലാപം ഉണ്ടാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. കേരളത്തിലെ ആശുപത്രികളിലേക്ക് വിദേശ കോർപ്പറേറ്റുകൾക്ക് കടന്നുവരാനുള്ള വഴിയൊരുക്കുകയാണ് ഇത്തരം പ്രചാരണങ്ങളെന്നുമാണ് മുഖപ്രസംഗത്തിലെ വിമർശനം.
Be the first to comment