
75 വയസുള്ളപ്പോൾ സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് ഈ വർഷം 75 വയസ് തികയുമെന്ന് സർസംഘചാലക് ഓർമ്മിപ്പിച്ചത് എന്തൊരു തിരിച്ചറിവാണെന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. വിദേശ യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ സർസംഘചാലക് പ്രായത്തെ കുറിച്ച് ഓർമിപ്പിച്ചു. മോഹൻ ഭഗവതിനും 75 വയസാകുമെന്ന് പ്രധാനമന്ത്രിക്ക് തിരിച്ചും പറയാനാകുമെന്ന് ജയറാം രമേശ് പരിഹസിച്ചു.
“പാവം അവാർഡ് മോഹിയായ പ്രധാനമന്ത്രി! എന്തൊരു തിരിച്ചുവരവാണിത് – അദ്ദേഹം തിരിച്ചെത്തിയപ്പോൾ സർസംഘചാലക് അദ്ദേഹത്തെ ഓർമ്മിപ്പിച്ചത് 2025 സെപ്റ്റംബർ 17 ന് അദ്ദേഹത്തിന് 75 വയസ്സ് തികയുമെന്നാണ്. എന്നാൽ 2025 സെപ്റ്റംബർ 11 ന് മോഹൻ ഭഗവതിനും 75 വയസാകുമെന്ന് പ്രധാമന്ത്രിക്ക് തിരിച്ചും പറയാനാൻ കഴിയും”- ജയറാം രമേശ് എക്‌സിൽ കുറിച്ചു.
ബുധനാഴ്ച നാഗ്പുരില്‍ ആര്‍എസ്എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ പറ്റിയുള്ള പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് പ്രായപരിധി പരാമര്‍ശം മോഹന്‍ ഭാഗവത് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ സെപ്റ്റംബറില്‍ 75 വയസ്സ് തികയുന്ന പശ്ചാത്തലത്തിലാണ് പരാമര്‍ശത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. നിങ്ങള്‍ക്ക് 75 വയസ്സ് തികഞ്ഞാല്‍ അതിനര്‍ത്ഥം നിങ്ങള്‍ നിര്‍ത്തി മറ്റുള്ളവര്‍ക്ക് വഴിയൊരുക്കണം എന്നാണ് ഭാഗവത് പറഞ്ഞത്.
Be the first to comment