
വിവാദങ്ങള്‍ക്കും കോടതി നടപടികള്‍ക്കും ശേഷം ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പുതിയ ട്രെയിലർ പുറത്ത്. മാറ്റങ്ങളോട് കൂടിയ ട്രെയിലറാണ് പുറത്തിറങ്ങിയത്. രണ്ട് മിനിറ്റ് 25 സെക്കന്റുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. സിനിമ ഈ മാസം 17 ന് റിലീസ് ചെയ്യും. സെൻസറിങ് നടപടികൾ പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റോടുകൂടിയാണ് ജെഎസ്കെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
വിവാദങ്ങള്‍ക്കും ഏറെ അനിശ്ചിതത്വത്തിനും പിന്നാലെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ഹൈക്കോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവര്‍ത്തകരെത്തിയത്.
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്നാക്കിയതും കോടതി വിസ്താര രംഗത്തെ എട്ട് ഭാഗങ്ങളില്‍ ജാനകി എന്ന പേര് സിനിമയില്‍ നിന്ന് മ്യൂട്ട് ചെയ്തിട്ടുണ്ട്. രാമായണത്തിലെ സീതയുടെ കഥാപാത്രമായി സാദൃശ്യമുള്ള ജാനകിയെന്ന പേര് പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് ജൂണ്‍ 27 ന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.
Be the first to comment