ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് പൊളിക്കൽ; താമസക്കാരോട് ഒഴിയാൻ നിർദേശം

കൊച്ചിയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റിലെ താമസക്കാരോട് ഒഴിയാൻ നിർദേശം. ഓഗസ്റ്റ് 31നകം ഫ്ലാറ്റിൽ‌ നിന്ന് ഒഴിയണമെന്നാണ് നിർദേശം. ‘ബി’, ‘സി’ ടവറുകൾ ബലക്ഷയത്തെ തുടർന്ന് പൊളിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. താമസക്കാരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് കളക്ടർ എൻഎസ്കെ ഉമേഷ്‌ വ്യക്തമാക്കി.

ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള സമയക്രമപ്രകാരം തന്നെ കെട്ടിടങ്ങൾ പൊളിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഓ​ഗസ്റ്റിൽ ഫ്ലാറ്റ് പൊളിക്കാനാണ് തീരുമാനം. ഫ്ലാറ്റിലെ ബി ,സി ടവറുകൾ ആവും ആദ്യഘട്ടത്തിൽ പൊളിക്കുക. മരട് ഫ്ലാറ്റുകൾ പൊളിച്ച മാതൃകയിലാകും ആർമി ടവറിലെ ഫ്ലാറ്റുകളും പൊളിക്കുക.

ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ തന്നെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഫ്‌ളാറ്റുകളുടെ നിർമാണം ശരിയായിട്ടല്ല, താമസയോഗ്യമല്ല, കോൺക്രീറ്റ് അടർന്നുവീഴുന്നു എന്നിങ്ങനെ നിരവധി പരാതികളായിരുന്നു ഉയർന്നിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ടിരുന്നത്.

വിരമിച്ച സൈനിക ഉദ്യോഗസ്ഥരും കുടുംബങ്ങളുമാണ് പരാതി ഉന്നയിച്ചത്. വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കും വേണ്ടിയാണ് അപ്പാർട്ട്മെൻ്റുകൾ നിർമ്മിച്ചത്. മൂന്ന് ടവറുകളിലായി 264 അപ്പാർട്ടുമെൻ്റുകളാണ് ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ സൊസൈറ്റിക്കുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*