താത്ക്കാലിക വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ യുജിസിയെ കക്ഷിചേർക്കാൻ ഗവർണർ

താത്ക്കാലിക വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ യുജിസിയെ കക്ഷിചേർക്കാൻ ഗവർണർ. താത്ക്കാലിക വി സി നിയമനത്തിൽ യുജിസി മാനദണ്ഡം ബാധകമാണോയെന്ന് വ്യക്തമാക്കാൻ അപ്പീലിൽ ആവശ്യപ്പെട്ടു കൊണ്ടാണ് ശ്രമം. എന്നാൽ സർവകലാശാലകളിലെ മറ്റ് വിഷയങ്ങളിൽ സർക്കാരുമായി സമവായത്തിൽ പോകാനാണ് ഗവർണറുടെയും തീരുമാനം.മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്തുളള ചർച്ചകളിലാണ് സമവായം രൂപപ്പെട്ടത്.

താത്ക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്നാകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്താണ് ഗവർണർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്. ഈ അപ്പീലിലാണ് യുജിസിയെ കൂടി കക്ഷി ചേർക്കാനുളള സാധ്യതകൾ തേടുന്നത്. യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് സർവകലാശാലകളിലെ വി സി നിയമനം. സ്ഥിരം വി സിയുടെ എല്ലാ അധികാരങ്ങളും താത്ക്കാലിക വി സിക്കുമുണ്ട്. ഈ സാഹചര്യത്തിൽ താത്ക്കാലിക വി സി നിയമനത്തിലും യുജിസി മാനദണ്ഡങ്ങൾ ബാധകമാക്കേണ്ടതല്ലേ എന്നാണ് അപ്പീലിലൂടെ ഉന്നയിക്കാൻ ശ്രമിക്കുന്ന ചോദ്യം. ഇതുവഴി യുജിസിയെ കൂടി കേസിൽ കക്ഷിയാക്കാമെന്നാണ് പ്രതീക്ഷ. അപ്പീൽ ഒഴിച്ചുളള വിഷയങ്ങളിൽസർക്കാരുമായി രമ്യതയിൽ പോകാനാണ് ഗവർണറുടെ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈ എടുത്ത് നടത്തിയ അനൌദ്യോഗിക ചർച്ചകളിലാണ് മഞ്ഞുരുക്കം സംഭവിച്ചത്.

അപ്പീൽ ഒഴികെയുളള സർവകലാശാല വിഷയങ്ങളിൽ കർശന സമീപനം വേണ്ടെന്ന് ഗവർണർ രാജ് ഭവന് നിർദ്ദേശം നൽകി. സർക്കാരുമായി സമവായത്തിലേത്തുന്നുവെന്നത് രാജ് ഭവൻ വൃത്തങ്ങളും സ്ഥിരീകരിക്കുന്നുണ്ട്. മന്ത്രിമാരായ പി.രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും വൈകാതെ ഗവർണറെ കാണും. എന്നാൽ മുഖ്യമന്ത്രി -ഗവർണർ കൂടിക്കാഴ്ച രാജ് ഭവൻ സ്ഥിരീകിരിക്കുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*