മദ്യപരിശോധനയിൽ ഇനി കൃത്യത: ബ്രീത്ത് അനലൈസറിൽ ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമാക്കി ഹൈക്കോടതി

എറണാകുളം: മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന് സംശയിക്കുന്നവരെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കും മുൻപ് ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമായും നടത്തണമെന്ന് ഹൈക്കോടതി. ഉപകരണത്തിൽ ‘0.000’ റീഡിങ് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ഡിജിപിക്ക് നിർദേശം നൽകി. മുൻ പരിശോധനകളിൽ നിന്ന് മദ്യത്തിൻ്റെ അംശം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ബ്ലാങ്ക് ടെസ്റ്റിൻ്റെ പ്രധാന ലക്ഷ്യം.

എയർ ബ്ലാങ്ക് ടെസ്റ്റിൻ്റെ പ്രാധാന്യം

ഒരു വ്യക്തിയുടെ ശ്വാസ സാമ്പിൾ എടുക്കും മുൻപ് എയർ ബ്ലാങ്ക് ടെസ്റ്റ് നടത്തണം. ഉപകരണത്തിൻ്റെ കാലിബറേഷൻ ‘പൂജ്യത്തിൽ’ ആണെന്ന് ഉറപ്പാക്കുകയും വേണം. മധുരം കൂടുതലുള്ള പഴങ്ങൾ കഴിച്ച പലർക്കും അടുത്തിടെ ബ്രീത്ത് അനലൈസർ പരിശോധനയിൽ തെറ്റായ ഫലം ലഭിച്ചിരുന്നു. ഇത് നിയമപ്രശ്നങ്ങൾക്ക് കാരണമായിരുന്നു.

അത്തരത്തിലുള്ള പല തർക്കങ്ങൾക്കും എയർ ബ്ലാങ്ക് ടെസ്റ്റ് നടത്തുന്നതിലൂടെ പരിഹാരമാവുമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഫഹിം അഹ്സൻ ഇടിവി ഭാരതിനോട് പറഞ്ഞു. ബ്രീത്ത് അനലൈസർ പരിശോധനയിൽ കൃത്യമായ മാനദണ്ഡം പുറത്തിറക്കാനും എയർ ബ്ലാങ്ക് ടെസ്റ്റ് ഉറപ്പാക്കാനും കോടതി ഉത്തരവ് സഹായകമാകും. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശം കൈമാറാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ഹർജിക്കാരൻ്റെ വാദങ്ങളും കോടതി വിധിയും

തിരുവനന്തപുരം സ്വദേശിയായ ശരൺ കുമാർ എസ് എന്നയാൾക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി ജി അരുൺ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ഡിസംബർ 30-ന് രാത്രി ഏകദേശം 8:30-ന് മെഡിക്കൽ കോളേജ്-കുമാരപുരം റോഡിൽ അശ്രദ്ധമായും സ്കൂട്ടർ ഓടിച്ചു എന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. പൊലീസ് വാഹനം തടയുകയും മദ്യപിച്ചു എന്ന സംശയത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.

മദ്യപിച്ച് അശ്രദ്ധമായി സ്കൂട്ടർ ഓടിച്ചു എന്നാരോപിച്ച് തനിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ്റെ വാദം അനുസരിച്ച്, ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 281, മോട്ടോർ വാഹന നിയമത്തിലെ (എംവി ആക്ട്) സെക്ഷൻ 185, 3(1), 181 എന്നീ കുറ്റങ്ങളാണ് ഹർജിക്കാരനെതിരെ ചുമത്തിയിരുന്നത്.

ബ്രീത്ത് അനലൈസർ പരിശോധനയുടെ പ്രിൻ്റ് ഔട്ടിൽ, തൻ്റെ ശ്വാസ സാമ്പിൾ എടുക്കും മുൻപ് നടത്തിയ ബ്ലാങ്ക് ടെസ്റ്റിൽ 412 mg/100 ml എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. പരിശോധന നടത്തുന്നതിന് മുൻപ് ഉപകരണത്തിൻ്റെ കാലിബറേഷൻ ‘പൂജ്യത്തിൽ’ ആണെന്ന് പൊലീസ് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ, നടത്തിയ പരിശോധനയ്ക്ക് നിയമപരമായ സാധുതയില്ലെന്നും അദ്ദേഹം വാദിച്ചു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കിയ നിർദേശപ്രകാരം, ഓരോ ബ്രീത്ത് അനലൈസർ പരിശോധനയ്ക്കും മുൻപ് ഉപകരണത്തിൽ ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നടത്തുകയും ‘0.000’ എന്ന് രേഖപ്പെടുത്തുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രീത്ത് അനലൈസർ പരിശോധനയുടെ വിശ്വാസ്യതയും തെളിവായി അതിനെ സ്വീകരിക്കുന്നതും പരിശോധന സമയത്ത് ബ്ലാങ്ക് ടെസ്റ്റ് റീഡിങ് ‘0.000’ ആയിരുന്നോ എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

പരിശോധന നടത്തുന്ന പൊലീസുകാർക്ക് ഈ ആവശ്യകതകളെക്കുറിച്ച് അറിവില്ലെന്ന് കോടതിയെ അറിയിച്ചു. അതിനാൽ, ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി കോടതി ഉത്തരവിൻ്റെ ഒരു പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറാൻ നിർദേശിച്ചു. ഹർജിക്കാരൻ്റെ ശ്വാസ സാമ്പിൾ പരിശോധിച്ചപ്പോൾ ബ്ലാങ്ക് എയർ ടെസ്റ്റ് റീഡിങ് 412 mg/100 ml ആയിരുന്നതിനാൽ, ആ പരിശോധനയിൽ രേഖപ്പെടുത്തിയ മദ്യത്തിൻ്റെ അളവിനെ ആശ്രയിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.

ഹർജിക്കാരനെ പ്രത്യേക വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാത്തതിനാൽ, രക്തത്തിലെ മദ്യത്തിൻ്റെ അളവ് സംബന്ധിച്ച് സ്വീകാര്യമായ തെളിവുകളൊന്നുമില്ല. ഈ സാഹചര്യത്തിൽ, മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 185 പ്രകാരമുള്ള പ്രോസിക്യൂഷൻ ഫലരഹിതമായിരിക്കുമെന്ന് കോടതി കൂട്ടിച്ചേർത്തു. ഒരാൾ പുറത്തുവിടുന്ന വായുവിലെ മദ്യത്തിൻ്റെ അളവ് അളക്കുന്ന ഡയഗ്നോസ്റ്റിക് ഉപകരണമാണ് ബ്രീത്ത് അനലൈസർ. എതിർഭാഗത്തിനായി സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം സി ആഷി ഹാജരായി.

കെഎസ്ആർടിസി ജീവനക്കാരെ കുരുക്കിയ ചക്ക

ജൂൺ 18ന് പന്തളം കെഎസ്ആർടിസി ജീവനക്കാരെ ചക്കപ്പഴം കുരുക്കിലാക്കി. ഡ്യൂട്ടിക്ക് കയറുംമുമ്പ് കെഎസ്ആർടിസി സെൻ്ററിലെ ജീവനക്കാർക്കുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിൽ ആദ്യം രണ്ടുപേർക്ക് 16 ശതമാനം ആൽക്കഹോൾ യന്ത്രത്തിൽ കാണിച്ചു. ഇവർക്കെതിരെ നടപടിക്കുള്ള നീക്കം ആരംഭിച്ചപ്പോഴാണ് ഇയാൾ മദ്യപിക്കാറില്ലെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് സംശയം തോന്നി സെൻ്ററിലെ സ്ത്രീകളടക്കം എല്ലാ ജീവനക്കാരെയും ബ്രീത്ത് അനലൈസറുപയോഗിച്ച് പരിശോധിച്ചപ്പോൾ എല്ലാവരിലും 16 ശതമാനം ആൽക്കഹോൾ കണ്ടെത്തി.

രാവിലെ എല്ലാവരും ഒരു ജീവനക്കാരൻ കൊണ്ടുവന്ന ചക്കപ്പഴം വയറുനിറച്ച് കഴിച്ചത് ഇതിന് കാരണമായെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ചക്കപ്പഴത്തിൽ കുറഞ്ഞയളവിൽ ആൽക്കഹോൾ കണ്ടൻ്റുള്ളതാണ് ജീവനക്കാരെ കുടുക്കിയത്. കൂടുതൽ കഴിച്ചപ്പോൾ ആൽക്കഹോളിൻ്റെ അളവ് രക്തത്തിൽ കൂടുതൽ കാണിച്ചതാണ് ബ്രീത്ത് അനലൈസർ യന്ത്രത്തിൽ തെളിഞ്ഞത്. ഇതോടെ ജീവനക്കാരുടെ പേരിലുള്ള നടപടി അവസാനിപ്പിച്ച് എല്ലാവരും ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

എന്താണ് എയർ ബ്ലാങ്ക് ടെസ്റ്റ്?

ബ്രീത്ത് അനലൈസർ ഉപയോഗിച്ച് മദ്യപാനം കണ്ടെത്താൻ നടത്തുന്ന പരിശോധനയാണ് ബ്രീത്ത് അനലൈസർ ടെസ്റ്റ്. ഇതിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് “എയർ ബ്ലാങ്ക് ടെസ്റ്റ്”. ഒരു ബ്രീത്ത് അനലൈസർ ഉപയോഗിച്ച് ഒരാളുടെ ശ്വാസത്തിലെ ആൽക്കഹോളിൻ്റെ അളവ് പരിശോധിക്കുന്നതിന് മുൻപായി, ആ ഉപകരണത്തിനുള്ളിൽ മുൻപ് നടന്ന പരിശോധനയുടെ ആൽക്കഹോൾ അംശങ്ങൾ ഒന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് എയർ ബ്ലാങ്ക് ടെസ്റ്റ്. ലളിതമായി പറഞ്ഞാൽ, ഉപകരണം “പൂജ്യത്തിൽ” (zero) നിന്നാണ് പരിശോധന ആരംഭിക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.

തെറ്റായ ഫലങ്ങൾ ഒഴിവാക്കാൻ: ഒരു ബ്രീത്ത് അനലൈസർ ഉപകരണത്തിൽ മുൻപ് നടന്ന പരിശോധനയിലെ ആൽക്കഹോൾ അംശങ്ങൾ അവശേഷിച്ചിട്ടുണ്ടെങ്കിൽ, അത് അടുത്തതായി പരിശോധിക്കുന്ന ആളുടെ ഫലം തെറ്റായി വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ എയർ ബ്ലാങ്ക് ടെസ്റ്റ് അത്യാവശ്യമാണ്.

കൃത്യത ഉറപ്പാക്കാൻ: ഉപകരണം ശരിയായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും, അളവുകൾ കൃത്യമാണെന്നും ഉറപ്പുവരുത്താൻ ഈ ടെസ്റ്റ് സഹായിക്കുന്നു.

നിയമപരമായ സാധുത: മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളിൽ ബ്രീത്ത് അനലൈസർ ഉപയോഗിക്കുമ്പോൾ എയർ ബ്ലാങ്ക് ടെസ്റ്റ് നിർബന്ധമാണെന്ന് കേരള ഹൈക്കോടതി ഉൾപ്പെടെ പല നിയമവ്യവസ്ഥകളും നിഷ്കർഷിച്ചിട്ടുണ്ട്. ഒരു കൺഫർമേഷൻ ടെസ്റ്റിന് മുൻപ് എയർ ബ്ലാങ്ക് ടെസ്റ്റ് നടത്താതിരുന്നാൽ ആ പരിശോധന റദ്ദാക്കാൻ സാധ്യതയുണ്ട്.

എയർ ബ്ലാങ്ക് ടെസ്റ്റ് നടത്തുമ്പോൾ, ഉപകരണം അതിൻ്റെ ആൽക്കഹോൾ സെൻസറിലെയും സാംപ്ലിങ് ചേംബറിലെയും ആൽക്കഹോൾ സാന്നിധ്യം പരിശോധിക്കുന്നു. ഈ പരിശോധനയിൽ 0.000 എന്ന റീഡിങ് ആണ് ലഭിക്കേണ്ടത്. ഇത് ലഭിച്ചാൽ മാത്രമേ ഉപകരണം അടുത്ത പരിശോധനയ്ക്ക് തയാറായെന്ന് കണക്കാക്കൂ. ചില ഉപകരണങ്ങളിൽ ഇത് സ്വയമേവ നടക്കുമ്പോൾ, മറ്റ് ചില ഉപകരണങ്ങളിൽ പരിശോധകൻ ഇത് സ്വമേധയാ ചെയ്യേണ്ടി വരും.

ഉപകരണം ആൽക്കഹോൾ സാന്നിധ്യം കണ്ടെത്തിയാൽ, അത് അടുത്ത പരിശോധനയിലേക്ക് കടക്കില്ല. അങ്ങനെയെങ്കിൽ, ഉപകരണം ശുദ്ധീകരിച്ച് വീണ്ടും എയർ ബ്ലാങ്ക് ടെസ്റ്റ് നടത്തേണ്ടി വരും. ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നത്, പരിശോധന നടക്കുന്ന സ്ഥലത്ത് ആൽക്കഹോൾ അംശങ്ങൾ ഉണ്ടാകുന്നത്, അല്ലെങ്കിൽ മൗത്ത്പീസ് വീണ്ടും ഉപയോഗിക്കുന്നത് എന്നിവയെല്ലാം എയർ ബ്ലാങ്ക് ടെസ്റ്റിനെ സ്വാധീനിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*