
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് ആശങ്ക അറിയിക്കാൻ സിബിസിഐ. കൂടിക്കാഴ്ചയ്ക്കായി സമയം തേടും. പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന് അഭ്യർത്ഥിക്കുമെന്നും സിബിസിഐ. ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ തുടർച്ചയായുള്ള ആക്രമണങ്ങളിൽ ആശങ്ക അറിയിക്കും. രാഷ്ട്രപതിയെ കണ്ടും ആശങ്ക അറിയിക്കുന്നത് പരിഗണനയിലുണ്ട്.
കന്യാസ്ത്രികളുടെ അറസ്റ്റിൽ കത്തോലിക്കാ സഭയിൽ പ്രതിഷേധം ശക്തമാകുകയാണ്. നടപടിയെ അപലപിച്ച് സഭാ നേതൃത്വം ഇന്ന് രംഗത്തെത്തി. കന്യാസ്ത്രീകളെ അല്ല , മതേതര ഭരണഘടനയെയാണ് ബന്ദിയാക്കിയതെന്ന് കത്തോലിക്കാ സഭാ മുഖപത്രം ദീപിക വിമർശിച്ചു. വിഷയത്തിൽ സഭാനേതൃത്വത്തെ വിമർശിക്കുന്നതായിരുന്നു ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്തയുടെ പ്രതികരണം.
മലയാളി കന്യാസ്ത്രികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകളാണ് സിസ്റ്റർ പ്രീതി മേരി , സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കെതിരെ ചുമത്തിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള രണ്ട് കന്യസ്ത്രീകളും ദുർഗ് സെൻട്രൽ ജയിലിലാണ്. ഇവരെ കൂടാതെ പെൺകുട്ടികൾക്ക് ഒപ്പം വന്ന സഹോദരനെയും പോലീസ് മൂന്നാം പ്രതിയായി ചേർത്തിട്ടുണ്ട്.
ജാമ്യപേക്ഷ ഇന്ന് നൽകേണ്ട എന്നാണ് സഭ പ്രതിനിധികളുടെ തീരുമാനം. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ എടുത്ത ശേഷം നാളെ അപേക്ഷ നൽകിയേക്കും. കേരളത്തിൽ നിന്ന് എത്തിയ സഭ പ്രതിനിധികൾ അടക്കം ദുർഗിൽ തുടരുകയാണ്. വെള്ളിയാഴ്ച ആണ് നാരായണ്പൂരിൽ നിന്ന് ആഗ്രയിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ കന്യാസ്സ്ത്രീകളെ ബജരംഗദൾ പ്രവർത്തകർ തടഞ്ഞു വച്ചു പൊലീസിനെ ഏല്പിച്ചത്.
Be the first to comment