‘തൃശൂരിലെ ജനവിധി അട്ടിമറിച്ചു; കളക്ടർ സ്വീകരിച്ചത് നിഷേധാത്മക സമീപനം’; കെ മുരളീധരൻ

തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ പരാതി നൽകിയപ്പോൾ കളക്ടർ നിഷേധാത്മക സമീപനം സ്വീകരിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ മുരളീധരൻ. തൃശൂരിലെ ജനവിധി അട്ടിമറിച്ചു. കൗണ്ടിംഗ് ദിവസം സുരേഷ് ഗോപി ജില്ലയിൽ ഇല്ലായിരുന്നെന്നും അമിത് ഷായുടെ നിർദേശപ്രകാരമായിരുന്നു ഇതെന്നും കെ മുരളീധരൻ പറഞ്ഞു.

മോദിയുടെ തൃശൂർ സന്ദർശനം മുതൽ ഗൂഡാലോചനകൾ നടന്നു. ഇലക്ഷൻ ഫലം അറിഞ്ഞതിനുശേഷം സുരേഷ് ഗോപി തൃശ്ശൂരിലെത്തിയാൽ മതിയെന്നായിരുന്നു അമിത് ഷായുടെ നിർദ്ദേശം നൽകി, ഇത് ഒരു സിനിമാ നിർമാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് വോട്ടെണ്ണൽ ദിവസം സുരേഷ് ഗോപി തൃശ്ശൂരിൽ ഉണ്ടാകാതെ പോയത്. തൃശ്ശൂരിലെ വോട്ട് ക്രമക്കേട് ആരോപണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു.

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ വിവാദം കൊഴുക്കുന്നതിനിടെ വെളിപ്പെടുത്തലുമായി വീട്ടമ്മ രം​ഗത്തെത്തിയിരുന്നു. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ തങ്ങളുടെ മേൽവിലാസത്തിൽ ആറ് കള്ളവോട്ടുകൾ ചേർത്തെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ . പിന്നീട്  നടത്തിയ അന്വേഷണത്തിൽ പ്രസന്ന അശോകന്റെ പേരിലുള്ള മേൽവിലാസത്തിൽ ഒമ്പത് വോട്ടുകൾ ചേർത്തതായി കണ്ടെത്തി.പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രസന്ന അശോകൻ പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമീപ പഞ്ചായത്തുകളിലെയും ആലത്തൂർ മണ്ഡലത്തിലെയും ബിജെപിയുടെ കേഡർ വോട്ടുകൾ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറ്റി എന്നായിരുന്നു എൽഡിഎഫ്- യുഡിഎഫ് ആരോപണം. ഇത് സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലാണ് പ്രസന്ന അശോകൻ നടത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*