
കൊച്ചി: വൈകിയെത്തിയ വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ അടച്ചെന്ന് പരാതി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം. വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയെന്നും വിഷയം അന്വേഷിച്ച രക്ഷിതാക്കളോട് മോശമായി പെരുമാറിയെന്നുമാണ് ആക്ഷേപം.
കുട്ടിയെ വൈകിയെത്തിയതിന്റെ പേരില്‍ വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു, ശേഷം ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി. കൂടാതെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തെന്നാണ് ആക്ഷേപം. കുട്ടിയുടെ ടിസി തന്നുവിടുമെന്ന് അധികൃതര്‍ പറഞ്ഞതായും രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂള്‍ അധികൃതരുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എന്നാല്‍ കുട്ടിയെ ഓടിച്ചത് വ്യായാമത്തിന്റെ ഭാഗമായാണെന്നും ശിക്ഷിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം.
അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികള്‍ക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം മന്ത്രി നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
എറണാകുളത്തെ ഒരു സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാന്‍ ഒരു അധ്യാപകനോ മാനേജ്മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാല്‍ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ടുമുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കുറിപ്പില്‍ അറിയിച്ചു.
പ്രാഥമിക വിവരം അനുസരിച്ച് സംഭവം നടന്നത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളല്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ കുറഞ്ഞുവരുന്നത്. അധ്യാപകര്‍ക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ഇതിനൊരു കാരണമായിരിക്കാം. മറ്റ് സ്ട്രീമുകളിലെ അധ്യാപകര്‍ക്കും കൃത്യമായ പരിശീലനം നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
Be the first to comment