
രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ദീപാവലിക്ക് മുമ്പ് തന്നെ നടപ്പാക്കാൻ സാധ്യത. പുതിയ നിരക്ക് ഘടനയുമായി പൊരുത്തപ്പെടാൻ വിപണിക്ക് ആവശ്യമായ സമയം നൽകുക, ഒപ്പം ഉത്സവ സീസണിലെ വ്യാപാര തടസ്സങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യങ്ങൾ. അടുത്ത ആഴ്ച ചേരുന്ന മന്ത്രിതല സംഘത്തിന്റെ യോഗം ഈ വിഷയങ്ങൾ ചർച്ച ചെയ്യും. കേരളം, ബംഗാൾ തുടങ്ങിയ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ ഈ സംഘത്തിൽ ഉൾപ്പെടുന്നു.
ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി മാത്രം നിജപ്പെടുത്തുന്നതിനുള്ള സാധ്യതയാണ് പരിഗണനയിലുള്ളത്. ഇങ്ങനെ ചെയ്യുന്നത് മൊത്തം വരുമാനത്തെ ബാധിക്കില്ലെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു. കർഷകർ, ചെറുകിട സംരംഭകർ, എംഎസ്എംഇകൾ എന്നിവരുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളെ 5% സ്ലാബിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
അതേസമയം മറ്റ് മിക്ക ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 18% നിരക്ക് ബാധകമായേക്കും. ഈ പരിഷ്കാരങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിതല സമിതിയുടെ യോഗത്തിനു ശേഷം ഉണ്ടായേക്കാം. ഇത് രാജ്യത്തെ നികുതി സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Be the first to comment