
വാഹനലോകത്തെ അടുത്തറിയാൻ എക്സ്പോയുമായി കെ.എസ്.ആർ.ടി.സി. ആധുനിക സൗകര്യങ്ങളോടുകൂടിയ കെ.എസ്.ആർ.ടി.സി ബസുകളുടെ മെഗാ ലോഞ്ചിനൊപ്പമാണ് മൂന്നുദിനം നീണ്ടുനിൽക്കുന്ന എക്സ്പോ. മോട്ടോർ വാഹന വകുപ്പുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി ഈ മാസം 21 മുതൽ 24 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ട്രാൻസ്പോ 2025- കെ.എസ്.ആർ.ടി.സി എം.വി.ഡി മോട്ടോ എക്സ്പോ എന്നാണ് ഉദ്യമത്തിന് പേര്. ഈ മാസം 21ന് തിരുവനന്തപുരം ആനയറയിൽ വച്ച് ആധുനിക സൗകര്യങ്ങളോടെ നിരത്തിലിറക്കുന്ന ബസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പിറ്റേ ദിവസം മുതൽ കനകക്കുന്നിൽ എക്സ്പോ ആരംഭിക്കും. വിവിധ ട്രാൻസ്പോർട്ട്, ഓട്ടോമൊബൈൽ, ഇ മൊബിലിറ്റി, ടൂറിസം, ടെക്നോളജി, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എക്സ്പോയുടെ ഭാഗമാവും. കെ.എസ്.ആർ.ടി.സിയുടെ ചരിത്രവും വർത്തമാനവും പൊതുജനങ്ങളിലേക്ക് നേരിട്ട് അനുഭവഭേദ്യമാകുന്ന നിലയിലാണ് എക്സ്പോ ക്രമീകരിച്ചിരിക്കുന്നത്.
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നിർദ്ദേശിച്ച ആശയമാണ് നടപ്പിലാക്കുന്നത്. സന്ദർശകർക്ക് വാഹനങ്ങൾ നേരിട്ട് കാണാനും അവയുടെ സവിശേഷതകൾ മനസ്സിലാക്കാനും പരീക്ഷണ യാത്രകൾ നടത്താനും സംവിധാനം ഒരുക്കും. കെ.എസ്.ആർ.ടി.സി കുടുംബത്തിലെ കലാകാരന്മാരുടെ കലാസാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
Be the first to comment