ബിസിനസ് വഞ്ചനാ കേസ്: ഡോണള്‍ഡ് ട്രംപിന് മേല്‍ പിഴ ചുമത്തിയ വിധി റദ്ദാക്കി ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി

ബിസിനസ് വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മേല്‍ പിഴ ചുമത്തിയ വിധി റദ്ദാക്കി ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി. സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ച് കാണിച്ചതിന് ട്രംപിനും രണ്ട് മക്കള്‍ക്കുമെതിരെ കീഴ്‌ക്കോടതി 500 ദശലക്ഷം ഡോളറാണ് ചുമത്തിയിരുന്നത്.

ഡോണള്‍ഡ് ട്രംപ് തന്റെ സമ്പത്ത് പെരുപ്പിച്ച് കാണിച്ചുവെന്ന് ആരോപിച്ച് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് നല്‍കിയ കേസിലാണ് വിധി. അഞ്ച് പേരടങ്ങുന്ന ജഡ്ജിങ്ങ് പാനലാണ് വിധി തീരുമാനിച്ചത്. ട്രംപിനെതിരെ ചുമത്തിയ 515 മില്യണ്‍ യുഎസ് ഡോളര്‍ വളരെ കൂടുതലാണെന്നാണ് പാനലിന്റെ വിലയിരുത്തല്‍. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വായ്പാ സ്ഥാപനങ്ങള്‍ക്കും നല്‍കിയ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റില്‍ ട്രംപിന്റെ കമ്പനിയായ ട്രംപ് ഓര്‍ഗനൈസേഷന്‍ അവരുടെ ആസ്തി പെരുപ്പിച്ചു കാണിച്ചു എന്നാണ് പരാതി. കഴിഞ്ഞവര്‍ഷമാണ് ട്രംപിനെയും അദ്ദേഹത്തിന്റെ ട്രംപ് ഓര്‍ഗനൈസേഷനെയും കുറ്റക്കാരായി കണ്ടെത്തിയത്. ഡൊണാള്‍ഡ് ട്രംപ് , മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവര്‍ക്കെതിരെയായിരുന്നു നീക്കം.

സ്റ്റേറ്റ് ഫയല്‍ ചെയ്ത കേസില്‍ എതിര്‍ കക്ഷികളായ ട്രംപ് ഓര്‍ഗനൈസേഷന്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന് ഏകദേശം അര ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് നിര്‍ദേശിക്കുന്ന കോടതിയുടെ ഉത്തരവ് അമേരിക്കന്‍ ഭരണഘടനയുടെ എട്ടാം ഭേദഗതിയെ ലംഘിക്കുന്ന അമിതമായ പിഴയാണ് എന്നാണ് കോടതി വിലയിരുത്തിയത്. അമേരിക്കയുടെ വിജയം എന്നാണ് ഈ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് പ്രതികരിച്ചത്. താന്‍ അധികാരത്തില്‍ വീണ്ടും വരുന്നത് തടയാനുള്ള രാഷ്ട്രീയ പ്രേരിതമായ കേസായിരുന്നു ഇതെന്നും ട്രംപ് പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*