ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി

ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി. ഒന്നാം പ്രതിക്ക് നേരത്തെ സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവൻ പ്രതികളേയും വെറുതെ വിട്ടത്. 2018 ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു.

മതിയായ തെളിവുകളില്ലാത്ത കേസിൽ സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്തംബർ 29നാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുക്കുമ്പോൾ 4,000 രൂപ ഉദയകുമാറിൻ്റെ കയ്യിലുണ്ടായിരുന്നു.

ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മർദിച്ച് കൊലപ്പെടുത്തിയത്. ആറു പോലീസുകാരായിരുന്നു കേസിലെ പ്രതികൾ. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സിഐ ആയിരുന്ന ഇകെ സാബുവിൻ്റെ പ്രത്യേക സ്ക്വാഡിലുള്ള പോലീസുകാരാണ് ഉയദകുമാറിനെ കസ്റ്റഡിയിലെടുത്തത്. മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനേയും സുഹൃത്ത് സുരേഷ് കുമാറിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*