
കൺസ്യൂമർഫെഡിൽ കോടികളുടെ കൊള്ള തെളിയിക്കുന്ന അന്വേഷണ റിപ്പോർട്ട് .സാധനങ്ങൾ വാങ്ങുന്നതിലും മദ്യം വാങ്ങുന്നതിലും 2005 – 2015 കാലയളവിൽ നടന്നത് കോടികളുടെ ക്രമക്കേടാണ്. മുൻ എം ഡി , പ്രസിഡന്റ് ഭരണസമിതി, ജീവനക്കാർ എന്നിവർക്ക് ക്രമക്കേടിൽ പങ്കാളിത്തമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
3020 കോടി രൂപയുടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങിയതിൽ 388.68 കോടി രൂപയാണ് നഷ്ടമുണ്ടായത്. 4729 കോടി രൂപയുടെ ക്രമവിരുദ്ധ വിദേശ മദ്യം വാങ്ങലിൽ 2004 – 2005 കാലത്ത് മാത്രം പത്തുകോടി രൂപയുടെ നഷ്ടമുണ്ടായി. വാഹനങ്ങൾ, നിർമ്മാണ അറ്റകുറ്റപ്പണികൾ ഫ്ലോട്ടിംഗ് ത്രിവേണി പർച്ചേസ് എന്നിവയിലും ക്രമക്കേടെന്ന് കണ്ടെത്തൽ. കമ്പ്യൂട്ടറൈസേഷൻ, സർക്കാർ പരസ്യ ഫണ്ട് ദുരുപയോഗം ചെയ്തത് തുടങ്ങിയ ഇനങ്ങളിൽ 7500 കോടി രൂപയിൽ അധികം രൂപയുടെ ഇടപാടിൽ വൻപ്രവർത്തന നഷ്ടമുണ്ടായി.
സർക്കാർ ധനസഹായം വക മാറ്റി ചിലവഴിക്കൽ ഉൾപ്പെടെയുള്ള ഇനങ്ങളിൽ 595.52 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നഷ്ടം, ഉത്തരവാദിത്വം കണ്ടെത്താൻ സഹകരണ നിയമത്തിലെ 68 വകുപ്പ് അനുസരിച്ചുള്ള അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തു. സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ എ ബിന്ദുവിനാണ് അന്വേഷണച്ചുമുതല. 14 പേരടങ്ങുന്ന ഉദ്യോഗസ്ഥരെയും ഇതിനായി നിയോഗിച്ചു
കഴിഞ്ഞ ഒന്നാം തീയതിയാണ് ക്രമക്കേട് സ്ഥിരീകരിക്കുന്ന ഉത്തരവ് ഇറങ്ങിയത്. കൺസ്യൂമർഫെഡിന്റെ എല്ലാ യൂണിറ്റുകളുടെയും നിലവിലെ പൊതുപ്രവർത്തനവും അന്വേഷണ പരിധിയിൽ വരും. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത്ത് ബാബു ഐഎസിൻ്റെ ഉത്തരവ്.
Be the first to comment