ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച; ഓഹരി വിപണിയിൽ മുന്നേറ്റം

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച ഡൽഹിയിൽ നടക്കാൻ ഇരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 360 പോയിന്റും നിഫ്റ്റി 104 പോയിന്റും ഉയർന്നു. നിഫ്റ്റിയുടെ എല്ലാ സെക്ടറും നേട്ടത്തിലാണ്. ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി, ഓയിൽ എന്നിവയുടെ സൂചികകൾ ഉയർന്നു. വസ്ത്ര കയറ്റുമതി ഓഹരികളിലും കുതുപ്പ് തുടരുകയാണ്. രൂപയുടെ മൂല്യത്തിനും വർധന ഉണ്ടായിട്ടുണ്ട്. 17 പൈസ കൂടി ഒരു ഡോളറിന് 88 രൂപ 5 പൈസ എന്ന നിലയിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത്.

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ ആറാംഘട്ട ചർച്ചകൾ ഇന്നുമുതൽ പുനരാരംഭിച്ചു. ഉഭയകക്ഷി ചർച്ചകൾക്കായി യുഎസ് വ്യപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച്, ഇന്ത്യയിലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ വകുപ്പിലെ സ്​പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ചർച്ചയിൽ പങ്കെടുക്കും.

ഇതിനിടെ ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യയ്‌‌ക്കെതിരെ പ്രസ്‌താവനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ രംഗത്തെത്തി.

‘യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ ഇന്ത്യൻ ശുദ്ധീകരണശാലകൾ റഷ്യൻ ശുദ്ധീകരണശാലകളുമായി കൈകോർത്ത് പ്രവർത്തിച്ചു. ഇത് തികച്ചും വിചിത്രമാണ്. കാരണം അവർ അന്യായമായ വ്യാപാരത്തിലൂടെ ഞങ്ങളിൽ നിന്ന് പണമുണ്ടാക്കുകയും അതുവഴി പല തൊഴിലാളികളും ദുരിതത്തിലാകുകയും ചെയ്യുന്നു. ഇന്ത്യ ആ പണം റഷ്യൻ എണ്ണ വാങ്ങാൻ ഉപയോഗിക്കുന്നു. റഷ്യ അത് ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. ഇന്ത്യ ചർച്ചകൾക്ക് തയാറായിരിക്കുകയാണ്. വ്യാപാരത്തിൻ്റെ കാര്യത്തിൽ അവർക്ക് വളരെ ഉയർന്ന തീരുവകളുണ്ട്’ – രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നവാരോ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*