
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി പി വി അൻവർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ വർഗീയത തുപ്പുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയെ കൊണ്ടുവരാൻ എന്തിനാണ് സർക്കാർ ശ്രമിച്ചത് . താൻ ഒരു വർഗീയവാദി ആണെന്ന് നെറ്റി പട്ടം കെട്ടിയ ആളെ മുഖ്യമന്ത്രി കാറിൽ കയറ്റിയാണ് അവിടേക്ക് എത്തിച്ചത്. അയ്യപ്പ സംഗമം പൊറാട്ട നാടകം ആണെന്നും ഹൈന്ദവ സമൂഹം ഇത് തിരിച്ചറിയണമെന്നും പി വി അൻവർ കുറ്റപ്പെടുത്തി.
അയ്യപ്പസംഗമം വെറുമൊരു നാടകമായിരുന്നു. പൊലീസ് വിഷയങ്ങൾ മൂടി വെക്കാനാണ് ഇപ്പോഴത്തെ ഈ ശ്രമം.വർഗീയമായി വിഭജിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ന്യൂനപക്ഷത്തെ പൂർണമായും അകറ്റി നിർത്തുകയാണ് ചെയ്തതതെന്നും വർഗീയത കൊണ്ട് ഭരണം നിലനിർത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും പി വി അൻവർ പറഞ്ഞു.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും നിലപാട് മൂന്ന് വർഷം മുമ്പ് നമ്മൾ കണ്ടതാണ്. സ്ത്രീ സാന്നിദ്ധ്യം ശബരിമലയിൽ ഉറപ്പിക്കാൻ വലിയ ശ്രമം ആണ് അന്ന് നടത്തിയത്. അങ്ങിനെ അയ്യപ്പനുമായി ഒരു ആത്മാർഥതയും ഇല്ലാത്തയാളുകളുടെ സംഗമം ആണ് ഇന്നലെ നടന്നത് പി വി അൻവർ വ്യക്തമാക്കി.
അതേസമയം, ആഗോള അയ്യപ്പ സംഗമം പരാജയമെന്ന പ്രതിപക്ഷ വിമർശനം തള്ളുകയാണ് സർക്കാരും സിപിഐഎമ്മും. 4126 പേർ പങ്കെടുത്തെന്നും പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ദുഷ്ടലാക്കെന്നും ദേവസ്വംമന്ത്രി വി എൻ വാസവൻ പ്രതികരിച്ചിരുന്നു. ഒഴിഞ്ഞ കസേരയുടേത് എ ഐ ദൃശ്യങ്ങളാകാമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാദം. അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ പന്തളത്ത് നടക്കും.
Be the first to comment