
ചണ്ഡീഗഡ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. ഇന്നലെ രാത്രി നിർവാഹക സമിതി യോഗത്തിലാണു തീരുമാനം. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്കു മാത്രം ഇളവ് അനുവദിച്ചു. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ 2019 മുതൽ ജനറൽ സെക്രട്ടറിയാണ്. പ്രായപരിധി പിന്നിട്ട ബാക്കി എല്ലാവരെയും ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ദേശീയ കൗൺസിലിലും സെക്രട്ടേറിയറ്റിലും മറ്റാർക്കും ഇളവുകളില്ല. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഇന്ന് തീരുമാനിക്കും.
പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. ഡി രാജ ഒഴിയണമെന്നും കേരള നേതാക്കൾ നിലപാട് എടുത്തിരുന്നു. എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ കേരള ഘടകം നിർദേശം വച്ചിരുന്നു. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണം എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കൾ ഉയർത്തിക്കാട്ടിയത്.
ഇതിനിടെ പാർട്ടിയിൽ മുരടിപ്പെന്നു സിപിഐ സംഘടനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാലാകാലം നേതാക്കൾ ഒരേ സ്ഥാനത്ത് ഇരിക്കുന്നത് പാർട്ടിയുടെ ഊർജം കെടുത്തുന്നു. എപ്പോഴും വലിയ പാർട്ടികളെ ആശ്രയിച്ച് നിൽക്കാതെ ഒറ്റയ്ക്ക് വളരണം എന്നും ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിൻ്റെ സംഘടന റിപ്പോർട്ടിൽ പറയുന്നു. ഡി രാജക്ക് പ്രയപരിധിയിൽ ഇളവ് നൽകാൻ ആകില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കുകയും ചെയ്തിരുന്നു.
Be the first to comment