
ഓപ്പറേഷൻ നംഖോറിൽ നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം. വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.കോയമ്പത്തൂർ സംഘവുമായുള്ള അമിതിന്റെ ബന്ധം അന്വേഷിക്കും.താരങ്ങൾക്ക് വാഹനം എത്തിച്ചു നൽകുന്നതിൽ അമിത്തിന് പങ്കുണ്ടോ എന്നകാര്യങ്ങളിലടക്കമുള്ള വിവരങ്ങൾ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിന്റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വണ്ടിയുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്.
അതേസമയം, ഓപ്പറേഷൻ നംഖോർ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും. ഇതുവരെ കണ്ടെത്തിയത് 38 വാഹനങ്ങളാണ്. പരിശോധനയ്ക്ക് പിന്നാലെ കള്ളക്കടത്ത് വാഹനങ്ങൾ പലരും ഒളിപ്പിക്കാനും വിൽക്കാനും ശ്രമിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂണിൽ വാഹന കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് 3 പേരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തമിഴ്നാട് സ്വദേശികളെയാണ് ചോദ്യംചെയ്തത്. കേരളത്തിലേക്ക് വിദേശത്ത് നിന്നും150 ലധികം സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ എത്തിയിട്ടുണ്ടെന്ന് ഇവർ മൊഴി നൽകി.അന്ന് 10 വാഹനങ്ങളാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്.
Be the first to comment