
ന്യൂയോർക്ക്: ഭീകരത വികസനത്തിന് നിരന്തര ഭീഷണിയായി തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തീവ്രവാദ പ്രവർത്തനങ്ങളോട് ലോകം സഹിഷ്‌ണുതയോ പിന്തുണയോ കാണിക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഭീകരതയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഏത് മുന്നണിയും ലോകത്തിന് വലിയ സേവനമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമീപകാലത്ത് അന്താരാഷ്ട്ര സമാധാനവും ആഗോള വികസനവും സമാന്തരമായി വഷളായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിൻ്റെ സ്ഥിരം ഭീഷണിയാണ് ഭീകരത എന്ന് അദ്ദേഹം പറഞ്ഞു. സംഘർഷങ്ങൾ, സാമ്പത്തിക സമ്മർദങ്ങൾ, ഭീകരത എന്നിവയെ ലോകം അഭിമുഖീകരിക്കുമ്പോൾ ഐക്യരാഷ്‌ട്ര സഭയുടെയും ബഹുരാഷ്‌ട്രവാദത്തിൻ്റെയും പരമിതികളെ നമുക്ക് കാണാൻ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബഹുമുഖത്വം പരിഷ്‌കരിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മന്ത്രി, അന്താരാഷ്ട്ര സാഹചര്യം രാഷ്ട്രീയമായും സാമ്പത്തികമായും അസ്ഥിരമാണെന്നും സൂചിപ്പിച്ചു.
“ജി20 അംഗങ്ങൾ എന്ന നിലയിൽ, ആഗോള സ്ഥിരത ശക്തിപ്പെടുത്തുന്നതിനും നല്ല ദിശാബോധം നൽകുന്നതിനും നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്, കൃത്യമായ സംഭാഷണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും ഭീകരതയെ ശക്തമായി ചെറുത്തുനിന്നുകൊണ്ടും ഇത് ശക്തമാക്കാം കൂടാതെ, ശക്തമായ ഊർജ-സാമ്പത്തിക സുരക്ഷയുടെ ആവശ്യകതയെ അംഗീകരിച്ചും ഇത് ഏറ്റവും മികച്ചതാക്കാൻ സാധിക്കും” അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നിലും ഗാസയിലും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ ഊർജം, ഭക്ഷണം, വളം എന്നിവയുടെ കാര്യത്തിൽ ദക്ഷിണേഷ്യയ്‌ക്ക് വലിയ ചെലവുകൾ വരുത്തിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ വികസനത്തിന് ഭീഷണി ഉണ്ടാകുമ്പോൾ സമാധാനം സാധ്യമാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. വിഷയത്തില്‍ ഇരട്ടത്താപ്പ് വ്യക്തമാണെന്നും സാമ്പത്തികമായി ദുർബലമായ സാഹചര്യത്തിൽ ഊർജവും മറ്റ് അവശ്യവസ്‌തുക്കളും കൂടുതൽ അനിശ്ചിതത്വത്തിലാക്കുന്നത് ആരെയും സഹായിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ സാമ്പത്തികമായി ദുർബലമായ രാജ്യങ്ങള്‍ക്ക് ദോഷകരമാണെന്നും സമാധാനത്തിലേക്കുള്ള വഴി കൂടുതല്‍ കഠിനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സങ്കീർണതകളുടെ ദിശയിലേക്കല്ല മറിച്ച് സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും നീങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. ഏതൊരു സംഘർഷ സാഹചര്യങ്ങളിലും ഇരു വിഭാഗങ്ങളിലും ഇടപഴകാൻ കഴിയുന്ന ചുരുക്കം ചിലർ ഉണ്ടാവുമെന്നും അത്തരം രാജ്യങ്ങൾക്ക് ആഗോള സാമധാനം നിലനിർത്താൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സമാധാനത്തിന് എതിരായി ഭീഷണി മുഴക്കുന്നവരെ പിന്തുണയ്‌ക്കുന്നതിൽ നിന്ന് ലോക രാജ്യങ്ങൾ വിട്ടു നിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Be the first to comment