എംവിഡിയുടെ ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ സംഭവം; ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസ്

മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി ജോയിയോടാണ് ഗതാഗതമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ജനപങ്കാളിത്തം കുറഞ്ഞതിനെ തുടർന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പരിപാടി ഉപേക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന ഉറച്ച നിലപാടിയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ. അതേസമയം മന്ത്രിയുടെ നീരസത്തിൽ ഉദ്ഘാടന തീയതി തീരുമാനിക്കാനാവാതെ മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾ കെഎസ്ആർടിസി യുടെ ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തേക്ക് മാറ്റി.

സംഘാടനം മോശമെന്നാരോപിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിപാടിയില്‍ നിന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയത്. 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കാതെയാണ് മന്ത്രി ചടങ്ങ് റദ്ദാക്കി ഇറങ്ങിപ്പോയത്. കനകക്കുന്നിലെ പരിപാടിയില്‍ പങ്കെടുത്തത് തന്‍റെ പാർട്ടിക്കാരും കുറച്ച് ഉദ്യോഗസ്ഥരും മാത്രമെന്ന് പറഞ്ഞ മന്ത്രി സംഘാടകനായ എംവിഡി ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും പറഞ്ഞിരുന്നു.

കേരള സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്ന് പണം ചിലവഴിച്ച് 52 വാഹനങ്ങൾ വാങ്ങുകയും അത് കനകക്കുന്ന് കൊട്ടാരത്തിന്‍റെ മുറ്റത്ത് നിര്‍ത്തിയിട്ട് മനോഹരമായി ഈ പരിപാടി നടത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ യാതൊരു ഉത്തരവാദിത്തവും കാണിച്ചില്ല. മറ്റൊരു ദിവസം പരിപാടി നടക്കുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*