
എയിംസ് തൃശൂരിന് അർഹതപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാർ വാങ്ങിയിട്ട സ്ഥലത്ത് തന്നെ വേണമെന്ന വാശി നടപ്പാകില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ എയിംസ് തൃശൂരില്‍ വരണം. 2015 മുതലുള്ള തന്റെ നിലപാട് ഇതാണെന്നും എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കിൽ തമിഴ്നാടിനെ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മൂലമറ്റത്ത് പറഞ്ഞു.
ശവങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് തൃശൂർ വോട്ട് വിവാദത്തില്‍ തന്നെ കുറ്റം പറയുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. ‘എന്തെല്ലാം ആരോപണങ്ങളാണ് എനിക്കെതിരെ ഉണ്ടാക്കിയത്. 25 വർഷം മുമ്പ് മരിച്ചവരെ കൊണ്ടുവരെ വോട്ടു ചെയ്യിപ്പിച്ചവരുണ്ട്. പൂരം കലക്കി, ഗോപി ആശാനെ കലക്കി, വോട്ട് കലക്കി’ എന്നൊക്കെ തന്നെ കുറ്റം പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 2015-ൽ ഉന്നയിച്ച ആലപ്പുഴ എന്ന ആവശ്യം പരിഗണിച്ചില്ലെങ്കിൽ അത് തൃശൂരിൽ പരിഗണിക്കുമെന്നാണ് കേന്ദ്ര സഹമന്ത്രിയുടെ നിലപാട്.സംസ്ഥാന രാഷ്ട്രീയത്തിലും ബിജെപി നേതൃത്വത്തിലും എയിംസ് വിഷയം കത്തി നിൽക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി വീണ്ടും രംഗത്തെത്തുന്നത്.
കേന്ദ്ര സർക്കാർ തൃശൂരിനായി അനുവദിച്ച സെൻട്രൽ ഫോറൻസിക് സയൻസ് റിസർച്ച് ലാബിന് സംസ്ഥാന സർക്കാർ എതിർക്കുന്നതിനെയാണ് തമിഴ്നാടിന് കൊടുക്കുമെന്ന് പറഞ്ഞതെന്നാണ് വിശദീകരണം. സിഎഫ്എസ്എല്ലിനെ എയിംസുമായി കൂട്ടി ഇണക്കിയെന്നും, തൃശൂരിൽ പറ്റില്ലെന്ന നിലപാട് ദുഷ്ടലാക്കാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഉചിതമായ സമയത്ത് ഉചിതമായ ഇടത്ത് എയിംസ് വരുമെന്നാണ് കേന്ദ്രമന്ത്രി ജെ.പി. നദ്ദ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സുരേഷ് ഗോപിയുടെ സ്വതന്ത്ര പ്രസ്താവനകൾ നിയന്ത്രിക്കണമെന്ന ആവശ്യം സംസ്ഥാന നേതാക്കൾ കേന്ദ്രത്തെ അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം.
Be the first to comment