സ്‌കൂളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക്, ഫീസ് യുപിഐ വഴി, നീക്കവുമായി കേന്ദ്രം

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സമ്പ്രദായം ആധുനികവല്‍ക്കരിക്കുന്നതിനും കൂടുതല്‍ സുതാര്യമാക്കുന്നതിനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ ഫീസ് പേയ്മെന്റ് പ്രക്രിയയില്‍ മാറ്റം വരുത്താന്‍ പോകുന്നു. ഫീസ്, പരീക്ഷാ ഫീസ്, മറ്റ് സാമ്പത്തിക ഇടപാടുകള്‍ എന്നിവയ്ക്കായി എല്ലാ സ്‌കൂളുകളും യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സ്‌കൂളുകളുടെ ഭരണപരമായ പ്രക്രിയകള്‍ ലളിതമാക്കുന്നതിനൊപ്പം മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് ഏറെ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

ഇതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കത്തയച്ചു. ഫീസ് പേയ്മെന്റുകളില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും ഭരണപരമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും പണമിടപാടുകള്‍ക്ക് പകരം ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കാനാണ് കത്തില്‍ ശുപാര്‍ശ ചെയ്യുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പിശകുകളുടെ സാധ്യത കുറയ്ക്കുകയും കൂടുതല്‍ സുരക്ഷിതമായ റെക്കോര്‍ഡ് സൂക്ഷിക്കല്‍ പ്രക്രിയയിലേക്ക് നയിക്കുകയും ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവിച്ചു

ഈ സവിധാനം നടപ്പിലാക്കിയാല്‍ ഫീസ് അടയ്ക്കാന്‍ മാതാപിതാക്കള്‍ ഇനി എല്ലാ മാസവും സ്‌കൂളുകള്‍ സന്ദര്‍ശിക്കേണ്ടി വരില്ല. അവര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകള്‍ വഴി യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് വീട്ടില്‍ നിന്ന് ഫീസ് അടയ്ക്കാന്‍ കഴിയും. ഇത് സമയം ലാഭിക്കുകയും പണമടയ്ക്കല്‍ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കുകയും ചെയ്യും. എന്‍സിആര്‍ടി, സിബിഎസ്ഇ, കെവിഎസ്, എന്‍വിഎസ് തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ പണമടയ്ക്കല്‍ സംവിധാനങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*