പാലക്കാട് സ്പിരിറ്റ് കേസ്; സ്പിരിറ്റ് എത്തിച്ചത് കളളിൽ കലക്കാൻ എന്ന് പിടിയിലായ സിപിഐഎം ലോക്കൽ സെക്രട്ടറി

പാലക്കാട് മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സ്പിരിറ്റ് എത്തിച്ചത് കളളിൽ കലക്കാൻ എന്ന് പിടിയിലായ സിപിഐഎം ലോക്കൽ സെക്രട്ടറി. മീനാക്ഷിപുരം പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കളളിൽ കലക്കാൻ ആണ് സ്പിരിറ്റ് എത്തിച്ചതെന്ന് സിപിഐഎം ലോക്കൽ സെക്രട്ടറി ഹരിദാസൻ മൊഴി നൽകിയത്. പ്രദേശത്തെ കള്ള് ചെത്തുന്ന തോപ്പുകളിലേക്കായാണ് സ്പിരിറ്റ് എത്തിച്ചത് എന്നാണ് ഹരിദാസൻ മൊഴി നൽകിയിരിക്കുന്നത്.

പാലക്കാട് മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സിപിഐഎം ലോക്കൽ സെക്രട്ടറി ഇന്നലെയായിരുന്നു കീഴടങ്ങിയത്. പെരുമാട്ടി 2 ലോക്കൽ സെക്രട്ടറി ഹരിദാസനാണ് കീഴടങ്ങിയത്. മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞദിവസം കണ്ണയ്യൻ എന്ന ആളുടെ പക്കൽ നിന്നും 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ ഹരിദാസൻ ഒളിവിൽ പോയിരുന്നു.

അതേസമയം പാലക്കാട്ടെ ചിറ്റൂരിലെ സ്പിരിറ്റ് വേട്ടയിൽ മുഖ്യപ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി. പാലക്കാട് സിപിഎം പെരുമാട്ടിലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നവിധം പ്രവർത്തിച്ചതിനുമാണെന്ന് ചിറ്റൂർ ഏരിയ സെക്രട്ടറി പ്രതികരിച്ചു.

എൽസി സെക്രട്ടറി ഹരിദാസും, സഹായി ഉദയനും ചേർന്നാണ് സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയ്യന്റെ മൊഴി. സ്ഥിരമായി സ്പിരിറ്റ് എത്തിക്കാറുണ്ടെന്നും അറസ്സിലായ കണ്ണയ്യൻ പറഞ്ഞു. ഇതോടെയാണ് ഹരിദാസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ഹരിദാസന് സ്പിരിറ്റ് എത്തിച്ചുനൽകുന്ന തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരെയും പ്രതിചേർത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*