ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തണം; ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2018 മുതലുള്ള ഇടപാടുകളും അന്വേഷിക്കണമെന്ന് ഹൈക്കോടതി. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശിയതിനെപ്പറ്റിയും അന്വേഷിക്കണം. വിജയ് മല്യ വാതിലില്‍ പൊതിഞ്ഞ 24 കാരറ്റ് തനി തങ്കം ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയെടുത്തോയെന്ന് അന്വേഷിക്കണം. അവിടെയും പോറ്റിയെ മുന്‍നിര്‍ത്തി വന്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. ആ വാതിലിന് എന്തു പറ്റിയെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

വിലപിടിപ്പുള്ള എല്ലാത്തിന്റേയും വ്യാജ മാതൃകയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് സംശയമുണ്ട്. ശബരിമലയിലെ അമൂല്യവസ്തുക്കള്‍ പുറത്തേക്ക് കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. സ്വര്‍ണത്തട്ടിപ്പിന് അപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ശബരിമലയില്‍ നിന്നും നഷ്ടമായ സ്വര്‍ണം എത്രയാണെന്ന് കണ്ടെത്തണം. ചെന്നൈയില്‍ എന്താണ് നടന്നതെന്ന് കൃത്യമായി അറിയണം. വാതില്‍പ്പാളി കൊണ്ടുപോയതിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പങ്കുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിനെതിരെയും ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മിനിറ്റ്‌സ് ബുക്കില്‍ അടിമുടി ക്രമക്കേടാണെന്ന് കോടതി നിരീക്ഷിച്ചു. മിനിറ്റ്‌സ് രേഖപ്പെടുത്തിയിട്ടുള്ളത് ക്രമരഹിതമായാണ്. ഗുരുതരമായ ക്രമക്കേടുകളാണ് ഉള്ളതെന്നും കോടതി വിലയിരുത്തി. സന്നിധാനത്ത് യഥേഷ്ടം വിഹരിക്കാന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുമതി നല്‍കി. പോറ്റിക്ക് ഉദ്യോഗസ്ഥര്‍ അമിത സ്വാതന്ത്ര്യം നല്‍കി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു.

സ്വര്‍ണം പൂശിയ വാതില്‍ കോട്ടയത്ത് ഒരു ക്ഷേത്രത്തില്‍ വെച്ച് പൂജിച്ചു. ആ ചടങ്ങില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഒരു സിനിമാ താരവും പങ്കെടുത്തു. അറ്റകുറ്റപ്പണി നടത്തിയ ശേഷം നേരിട്ട് ക്ഷേത്രത്തിലെത്തിക്കേണ്ടതിനു പകരം നാടുനീളെ വാതില്‍പ്പാളിയുമായി പൂജ നടത്തുകയാണോ ചെയ്തത്. ഇതെന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. സ്വര്‍ണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി കോടതി നല്‍കി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വര്‍ണ്ണ സാമ്പിള്‍ ശേഖരിക്കാം. എന്തുമാത്രം സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം രണ്ടാമത്തെ അന്വേഷണ പുരോ​ഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എസ്ഐടി പിടിച്ചെടുത്ത ദേവസ്വം മിനിറ്റ്സും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമായിരുന്നു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*