ദേശീയഗാനം മാറ്റി ഗണഗീതം പാടിയിട്ട് ഇത് ദേശസ്‌നേഹമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാൻ പാടില്ല; വി കെ സനോജ്

വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചതിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഗണഗീതം വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് പാടിപ്പിച്ചതാണെന്നും കുട്ടികള്‍ മനഃപൂര്‍വം പാടിയതല്ലെന്നും വി കെ സനോജ് പറഞ്ഞു. രാജ്യത്തിന്റെ ദേശീയ ഗാനത്തിന് പകരം വെക്കുന്നതാണോ ഗണഗീതമെന്നും വി കെ സനോജ് ചോദിച്ചു. സംഭവത്തില്‍ സമരത്തിലേക്ക് നീങ്ങാനാണ് പാര്‍ട്ടിയുടെ തീരുമാനം. റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നും വി കെ സനോജ് പറഞ്ഞു.

ദേശീയഗാനങ്ങള്‍ വേറെയുമുണ്ടല്ലോ, അതൊന്നും പാടാത്തത് എന്താണ്. ദേശീയഗാനം മാറ്റി ഗണഗീതം പാടിയിട്ട് ഇത് ദേശസ്‌നേഹമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റില്ല. ആര്‍എസ്എസ് വത്കരണത്തിനെതിരെ ശക്തമായ സമരം നടത്തും. കുട്ടികള്‍ നിഷ്‌കളങ്കമായി ഗണഗീതം പാടിയതാണെന്ന് കരുതുന്നില്ല. ഭരണം ഉപയോഗിച്ച് നിര്‍ബന്ധിച്ച് പാടിപ്പിക്കുകയാണ്. ആര്‍എസ്എസ് രണഗീതം പാടേണ്ടത് ആര്‍എസ്എസിന്റെ ശാഖയിലാണ്. കുട്ടികള്‍ നിരപരാധികളാണ്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വി കെ സനോജ് പറഞ്ഞു.

സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം അതീവ ഗൗരവത്തോടെ കാണുന്നു എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ വീഴ്ച്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേണ്‍ റെയില്‍വെ പങ്കുവെച്ചതും വിവാദമായിരുന്നു. ‘എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി’, എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയില്‍വെ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*