ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ അനന്തു അജി ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. പൊൻകുന്നം പോലീസാണ് കേസെടുത്തിരിക്കുന്നത്. അനന്തു വീഡിയോയിൽ പറഞ്ഞ നിതീഷ് മുരളിക്കെതിരെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്തിരിക്കുന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു.
ആർഎസ്‌എസ് ക്യാമ്പിൽ നിരന്തരം ലൈംഗികാതിക്രമത്തിനിരയായെന്ന് ആരോപണം ഉന്നയിച്ചായിരുന്നു അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിൽ ജീവനൊടുക്കിയത്. അനന്തു അജി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ നിധീഷ് മുരളി എന്ന വ്യക്തി തന്നെ ലൈംഗീകമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചിരുന്നു. പക്ഷേ നിധീഷ് മുരളിയ്ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം നിലനിൽക്കില്ലെന്നാണ് പോലീസിനെ ലഭിച്ച നിയമപദേശം. എന്നാൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കുറ്റം ചുമത്താമെന്നും നിയമപദേശം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിനായി കേസ് പൊൻകുന്നം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
അതേസമയം, മരണത്തിന് ദിവസങ്ങൾക്കു മുൻപ് സെപ്റ്റംബർ 14നാണ് അനന്തു അജി തന്റെ മരണമൊഴി റെക്കോർഡ് ചെയ്തിരുന്നത്. മരണശേഷം സുഹൃത്തുക്കൾക്ക് കാണാനായി ഷെഡ്യൂൾ ചെയ്ത രീതിയിലായിരുന്നു വിഡിയോ ദൃശ്യങ്ങൾ. കുട്ടിക്കാലത്ത് തന്നെ ലൈംഗിക ചൂഷണം ചെയ്തത് വീടിനടുത്തുള്ള നിതീഷ് മുരളീധരൻ എന്നാണ് ദൃശ്യങ്ങളിലെ പ്രധാന ആരോപണം. മുൻപ് പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ച NM എന്ന ചുരുക്ക നാമം നിതീഷ് മുരളീധരനാണെന്ന് ഇതോടെ വെളിപ്പെടുകയായിരുന്നു.



Be the first to comment