‘ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിച്ചില്ല, സമരം തുടരും’; മെഡിക്കൽ കോളജ് ഡോക്ടേഴ്സ്

സമരം തുടരുമെന്ന് മെഡിക്കൽ കോളജ് ഡോക്ടേഴ്സിന്റെ തീരുമാനം. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ, ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികൾ പറഞ്ഞു. ഈ മാസം പതിമൂന്നിന് സമ്പൂർണമായി ഒ. പി ബഹിഷ്കരിച്ചുള്ള സമരത്തിന് മാറ്റമില്ലെന്ന് ഡോക്ടേഴ്സ് അറിയിച്ചു.

44 നിയമനങ്ങൾക്ക് ഇന്ന് അംഗീകാരം ആയിട്ടുണ്ട്. കൂടുതൽ തസ്തികകളുടെ കാര്യം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ശമ്പള പരിഷ്കരണ കുടിശിക വിഷയത്തിൽ ധന മന്ത്രിയുമായി ചർച്ച ചെയ്യാം എന്ന് മന്ത്രിയുടെ മറുപടി നൽകിയെന്ന് KGMCTA സംസ്ഥാന പ്രസിഡൻ്റ് ഡോ. റൊസ്നാരാ ബീഗം പറഞ്ഞു. ധന മന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ആവശ്യപ്പെട്ടു,സമയം അനുവദിച്ചു കിട്ടിയിട്ടില്ല. ധനകാര്യവകുപ്പുമായുള്ള ചർച്ചയ്ക്ക് ഉറപ്പു ലഭിക്കണമെന്ന് ഡോക്ടേഴ്സ് ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങളുന്നയിച്ച് K.G.M.C.T.Aയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് റിലേ ഒ പി ബഹിഷ്കരണം അടക്കമുള്ള സമരങ്ങൾ നടത്തിവരികയായിരുന്നു. സമരം തുടരുന്നതിനിടെയായിരുന്നു ആരോ​ഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. ശമ്പള കുടിശ്ശിക ലഭ്യമാക്കുക, മെഡിക്കൽ കോളജുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ ഒന്ന് മുതലാണ് സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ സമരം ആരംഭിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*