ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. ഡല്‍ഹിയിലെ സുരക്ഷയില്‍ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി രംഗത്തെത്തി. ഇതാണോ ആഭ്യന്തരമന്ത്രാലയം ഊറ്റംകൊള്ളുന്ന സുരക്ഷിത ഡല്‍ഹിയെന്ന് അദേഹം ചോദിച്ചു. ആവർത്തിക്കുന്ന സുരക്ഷാവീഴ്ച സർക്കാരിന്റെ നിസ്സംഗതയുടെ തെളിവാണെന്ന് അഭിഷേക് സിങ്വി പറഞ്ഞു.
ഡല്‍ഹി അതീവ സുരക്ഷയിലായിട്ടും ബി.ജെ.പിക്ക് അഹങ്കാരത്തിനും അവകാശവാദത്തിനും കുറവില്ലെന്നും അഭിഷേക് സിങ്വി കുറ്റപ്പെടുത്തി. ഇന്നലെ വൈകുന്നേരമാണ് ചെങ്കോട്ടയ്ക്ക് സമീപം ഉഗ്ര സ്ഫോടനം സംഭവിച്ചത്. 13 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. മുപ്പതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സാവാധാനത്തിൽ വരികയായിരുന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്ഫോടനത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്ന വാഹനത്തിലേക്ക് തീ പടർന്നു. നിരവധി വാഹനങ്ങൾ കത്തി നശിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. എൻഐഎ, എൻഎസ്ജി സംഘങ്ങൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.



Be the first to comment