‘ഉത്തരവാദികളെ വെറുതെ വിടില്ല, ഗൂഢാലോചകർക്ക് മറുപടി നല്‍കും’; പ്രധാനമന്ത്രി

ഡൽഹി സ്ഫോടനക്കേസിൽ ഗൂഢാലോചന നടത്തിയവർക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരവാദികളെ വെറുതെ വിടില്ല. ഗൂഢാലോചന നടത്തിയവരെ കണ്ടെത്തും. ഡൽഹി സ്ഫോടനത്തിന്റെ ഇരകളായ കുടുംബങ്ങളുടെ വേദന തനിക്ക് മനസിലാകും. രാജ്യം മുഴുവൻ അവരോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടുത്ത ഹൃദയവേദനയോടെയാണ് ഭൂട്ടാനിലെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ഇന്നലെ രാത്രി മുഴുവൻ ബന്ധപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കാരണക്കാരായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മനോഹര്‍ പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച ഡല്‍ഹി ഡിഫന്‍സ് ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമവുമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഈ അവസരത്തില്‍ ഞാന്‍ ഉറപ്പ് നല്‍കുന്നു – അദ്ദേഹം പറഞ്ഞു

അതേസമയം ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത. പുല്‍വാമ കോലി സ്വദേശിയായ ഉമര്‍ മുഹമ്മദ് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ആമിറിന്റെ പേരില്‍ കഴിഞ്ഞ മാസം വാങ്ങിയ കാറിനു മുഴുവന്‍ പണവും നല്‍കിയത് ഉമര്‍ മുഹമ്മദാണ്.

ഇന്നലെ വൈകീട്ട് ഉണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആറ് മൃതദേഹം തിരിച്ചറിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം അല്‍പസമയത്തിനകം ചേരുകയാണ്. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയേക്കും. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*