തനിക്കെതിരെയുള്ള വാർത്ത തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം ഭയന്ന് എന്ന് എസ് സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. താൻ ലോൺ എടുത്തിട്ടില്ല തിരിച്ചടയ്ക്കാൻ ഇല്ല. 30 വർഷത്തെ പൊതു ജീവിതം സംശുദ്ധമാണ്, കള്ളപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സുരേഷ് വ്യക്തമാക്കി.
എന്നാൽ സുരേഷിനെതിരെയുള്ള വാർത്ത എങ്ങനെ ബിജെപിയുടെ മുന്നേറ്റത്തെ തടയുമെന്ന് മഹിളാമോർച്ച നേതാവിന്റെ മറു ചോദ്യം. എത്രയോ നല്ല മാതൃകാ നേതാക്കന്മാർ പാർട്ടിയിലുണ്ട്. താങ്കളെപ്പോലെ സ്വജന പക്ഷപാതവുമായി നടക്കാത്തവർ. അവരൊക്കെ ഉള്ളത് കൊണ്ട് മാത്രമാണ് സംഘടന മുന്നോട്ട് പോവുന്നത്.
അതുകൊണ്ട് തന്നെ താങ്കൾക്ക് നേരെ വരുന്നത് സ്വയം പ്രതിരോധിച്ചാൽ മതി പാർട്ടിയെ കൂട്ടിപ്പിടിക്കേണ്ടെന്ന് കോഴിക്കോട് നിന്നുള്ള മഹിളാമോർച്ച നേതാവ് സ്മിത ലക്ഷ്മിയുടെ കമൻറ്. ബിജെപിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു സ്മിത ലക്ഷ്മി.
പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലെ തട്ടിപ്പിൽ സഹകരണ സംഘം വൈസ് പ്രസിഡന്റും ബിജെപി ജനറൽ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് സഹകരണ വകുപ്പ് ഉത്തരവിറക്കി. നഷ്ടപ്പെട്ട പണം തിരികെ പിടിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉത്തരവ്. ഭരണ സമിതി അംഗങ്ങൾ വായ്പയെടുത്തത് ചട്ടം ലംഘിച്ചാണെന്നും നിക്ഷേപകർക്ക് ലക്ഷങ്ങൾ നഷ്ടമായെന്നുമാണ് കണ്ടെത്തൽ. 2013ൽ സഹകരണ സംഘം പൂട്ടുമ്പോൾ 4.16 കോടിയായിരുന്നു നഷ്ടം.
പ്രസിഡന്റായിരുന്ന ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക് പ്രമുഖ് ജി പത്മകുമാർ 46 ലക്ഷമാണ് തിരിച്ചടയ്ക്കേണ്ടത്. ഭരണസമിതിയിലെ 16ൽ ഏഴ് പേർ 46 ലക്ഷം വീതവും ഒമ്പത് പേർ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. 2013 മുതൽ 18 ശതമാനം പലിശ സഹിതം നോട്ടീസ് കൈപ്പറ്റി ഒരുമാസത്തിനകം തിരിച്ചടയ്ക്കണമെന്നും അല്ലാത്ത പക്ഷം ജപ്തിനടപടികളിലേക്ക് കടക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പിക്കും സഹകരണ സംഘത്തിൽനിന്ന് പണം ലഭിക്കാനുണ്ട്.



Be the first to comment