യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച അന്‍മോള്‍ ബിഷ്‌ണോയി എന്‍ഐഎ കസ്റ്റഡിയില്‍; ചിത്രം പുറത്ത്

യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച ഗുണ്ടാ നേതാവ് അന്‍മോള്‍ ബിഷ്‌ണോയി എന്‍ഐഎ കസ്റ്റഡിയില്‍. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. അന്‍മോള്‍ ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ വേണം എന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ എത്തിച്ചതിന് ശേഷം ഉള്ള അന്‍മോള്‍ ബിഷ്‌ണോയുടെ ചിത്രവും അന്വേഷണസംഘം പുറത്ത് വിട്ടിരുന്നു.

അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയുടെ ഇളയ സഹോദരനാണ് അന്‍മോള്‍. മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. പഞ്ചാബി ഗായകന്‍ സിദ്ധു മൂസവാല കൊലപാതക കേസ്, ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ മുംബൈയിലെ വീടിന് നേരെ വെടിയുതിര്‍ത്ത കേസ് തുടങ്ങി ഇന്ത്യയില്‍ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന ഗുണ്ടാ നേതാവാണ് അന്‍മോള്‍ ബിഷ്‌ണോയി. യുഎസില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ചതിന് പിന്നാലെ അന്‍മോള്‍ ബിഷ്‌ണോയിയെ കസ്റ്റഡിയിലെടുത്ത എന്‍ഐഎ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണം എന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. 11 ദിവസത്തേക്ക് കോടതി കസ്റ്റഡി അനുവദിച്ചു. യുഎസില്‍ നിന്ന് ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ഥന പ്രകാരമാണ് അന്‍മോള്‍ ബിഷ്‌ണോയിയെ നാടുകടത്തിയത്. ഭാനു പ്രതാപ് എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് അന്‍മോള്‍ ബിഷ്‌ണോയി യു എസിലേക്ക് കടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*