സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി; കടകംപള്ളിയെ ചോദ്യം ചെയ്യണം; വിഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഇനി ചോദ്യം ചെയ്യേണ്ടത് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കടകംപള്ളിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നും സിപിഎം നേതാക്കന്‍മാരുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചുവെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘പത്മകുമാറിന്റെ അറസ്‌റ്റോടെ കേരളം അമ്പരന്ന് നില്‍ക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ചാണ് പവിത്രമായ ശബരിമലയില്‍ നിന്ന് സ്വര്‍ണക്കൊള്ള നടത്തിയത്. സിപിഎം നേതാക്കന്‍മാര്‍ ജയിലിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ എന്‍ വാസു ജയിലിലേക്ക് പോകുന്നു. രണ്ടാമത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജയിലിലേക്ക് പോകുകയായാണ്. അടുത്തത് ചോദ്യം ചെയ്യേണ്ടത് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ്. കടകംപള്ളിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ട്’.

‘പോറ്റിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ മോഷണം നടന്നിട്ടും ‘അത് ഒളിച്ചുവച്ചു. പോറ്റിക്കെതിരെ കേസ് എടുക്കാതിരുന്നത് സിപിഎം നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായതുകൊണ്ടാണ്. കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും അടുത്തയാളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. എന്‍ വാസുവിനെ ഇപ്പോഴും ന്യായീകരിക്കുകയാണ് കടകംപള്ളി. അത് കടകംപളളിക്കെതിരെ വാസു മൊഴി നല്‍കാതിരിക്കാനാണ്. മന്ത്രി വാസവന്‍ അറിഞ്ഞാണ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ ഇടം നല്‍കിയത്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നില്ലെങ്കില്‍ അയ്യപ്പ വിഗ്രഹം തന്നെ കൊള്ളയടിക്കുമായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം. സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ ജയിലിലേക്ക് പോകുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്’ വിഡി സതീശന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*