ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എംപി. ശബരിമലയിലെ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്നും കൊള്ളയുടെ പങ്ക് പിണറായിക്കും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പിൻബലം പത്മകുമാറിന് ലഭിച്ചു. നെറികെട്ട കൊള്ളയാണ് ശബരിമലയിൽ നടന്നത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് അറസ്റ്റ് നടന്നതെന്നും കെ സുധാകരൻ പറഞ്ഞു. ഹൈക്കോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ പത്മകുമാർ അറസ്റ്റ് ചെയ്യപ്പെടില്ലായിരുന്നു. പ്രേരിപ്പിച്ചത് പിണറായി വിജയന്റെ ഉറപ്പെന്നും സുധാകരൻ വ്യക്തമാക്കി.
എം വി ഗോവിന്ദൻ പറയുന്നതിന് തലയും വാലുമില്ല. അതിന് മറുപടി പറയുന്നില്ല. കേരളത്തിൽ തട്ടിപ്പ് നടക്കാത്ത സാമ്പത്തിക ഇടപാടുകൾ ഇല്ല. രണ്ടോ മൂന്നോ പേരെ കൊണ്ട് ഇങ്ങനൊരു കൊള്ള പറ്റില്ല. സിപിഐഎമ്മിന് ഷെയർ കിട്ടാത്ത ഒരു കൊള്ളയും ഇല്ല. അഴിമതി സിപിഐഎമ്മിന്റെ അജണ്ട.മുഖ്യമന്ത്രി തന്നെ കൊള്ളനടത്താൻ നിന്നാൽ എന്ത് ചെയ്യുമെന്നും സുധാകരൻ ചോദിച്ചു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്‌ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.



Be the first to comment