രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിന് ഏറ്റ തിരിച്ചടിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കീഴ്കോടതിയുടെ വിധിപോലും പരിശോധിക്കാതെയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ എവിടെയാണ് ഉള്ളതെന്ന് മുഖ്യമന്ത്രിക്കും പോലീസുകാർക്കും അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കോടതി നടപടിയിൽ നീതീകരണം കാണുന്നില്ല. കൈ എത്തും ദൂരത്ത് രാഹുൽ ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്യാൻ സർക്കാരിന് താൽപ്പര്യമില്ല. തെരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടുപോകാനാണ് സിപിഐഎം ശ്രമിച്ചതെന്ന് അദേഹം വിമർശിച്ചു. ലൈംഗിക പീഡന -ഭ്രൂണഹത്യാകേസിലാണ് ഹൈക്കോടതി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞത്. പ്രതി ഉന്നയിച്ച വാദങ്ങൾ കേൾക്കണമെന്നും കുറ്റം ചെയ്യാത്ത ഒരാളും ശിക്ഷിക്കപ്പെടരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസ് ഡയറി ഹാജരാക്കാൻ പോലീസിന് നിർദേശം നൽകി. അതിനിടെ രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യമുണ്ടെന്നും പ്രോസിക്യൂഷിന്റേത് തെറ്റായ നീക്കമെന്നും പ്രതിഭാഗം അഭിഭാഷകൻ അഡ്വ. എസ് രാജീവ് പറഞ്ഞു. അറസ്റ്റ് തടഞ്ഞതിന് പിന്നാലെ രണ്ടാമത്തെ പീഡന കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.



Be the first to comment