ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാപ്രദർശനങ്ങളിൽ ഒന്നായ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം. വൈകീട്ട് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവഹിക്കുക. 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്ടുകളാണ് ഈ വർഷത്തെ ബിനാലെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
29 വേദികൾ, രാജ്യാന്തര കലാകാരന്മാരുടെ സാന്നിധ്യം, കൺ നിറയെ ആർട്ടിസ്റ്റ് പ്രോജക്ടുകൾ, സമാന്തരപ്രദർശനങ്ങൾ വേറെ. ബിനാലെ സന്തോഷത്തിലേക്ക് ഫോർട്ട് കൊച്ചി കടക്കുകയാണ്. ഫോർ ദി ടൈം ബീയിംഗ് എന്നാണ് ആറാം പ്രദർശനത്തിന്റെ പേര്. ആസ്പിൻ വാൾ ഹൗസിൽ മാർഗിരഹിത കൃഷ്ണദാസിന്റെ തായമ്പകയോടെയാണ് പതാക ഉയർത്തുക. പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയും ഗോവയിലെ എച്ച് എച്ച് ആർട് സ്പേസസും ചേർന്ന് ക്യുറേറ്റ് ചെയ്യുന്ന പ്രദർശനങ്ങൾ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാർ ഫോർട്ട് കൊച്ചിയിൽ എത്തി കഴിഞ്ഞു.
സ്റ്റുഡൻസ് ബിനാലെ, മലയാളി കലാകാരന്മാരുടെ ഇടം പ്രദർശനം എന്നിവയും പ്രത്യേകതയാണ്. മുൻ പതിപ്പുകളെ അപേക്ഷിച്ച് മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും ആയി കൂടുതൽ ഗാലറികൾ ആറാം പതിപ്പിൽ ഉണ്ട്. 2026 മാർച്ച് 31വരെയാണ് ബിനാലെ . ഇന്നത്തെ ഉദ്ഘാടന ചടങ്ങിനു ശേഷം ഷഹബാസ് അമാൻ ,നേഹ നായർ, രശ്മി സതീഷ് എന്നിവർ സംഗീത പരിപാടി നടക്കും.



Be the first to comment