സ്വര്‍ണ്ണക്കൊള്ള തിരിച്ചടിച്ചു, അയ്യപ്പ സംഗമം ഫലം കണ്ടില്ല; പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്ത് സിപിഐഎം

ശബരിമല സ്വര്‍ണ്ണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് സിപിഐഎം വിലയിരുത്തല്‍. അയ്യപ്പ സംഗമം വേണ്ട വിധത്തില്‍ ലക്ഷ്യം കണ്ടില്ല. ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും എതിരായെന്നും സംശയം. ഭരണത്തിനെതിരെയും ജനങ്ങള്‍ വോട്ട് ചെയ്തുവെന്നു സിപിഐഎം വിലയിരുത്തല്‍.

യുഡിഎഫിന് അനുകൂലമായി വോട്ട് ഒഴുകിയതും ബിജെപി വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതും അവരുടെ മാത്രം നേട്ടം കൊണ്ടല്ലെന്ന തിരിച്ചറിവാണ് തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് നല്‍കുന്നത്. ശബരിമല യുവതീ പ്രവേശന മുറിവ് ഉണക്കിയെടുക്കാന്‍ വിശ്വാസികള്‍ക്കൊപ്പം എന്ന ടാഗ് ലൈനോട് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ന്യൂനപക്ഷ വോട്ടുകള്‍ അകന്നു പോകാനും കാരണമായതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിയില്ലെന്നും തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കൂടി പുറത്തുവന്നതോടെ വിശ്വാസികളെ അടുപ്പിക്കാനുള്ള ശ്രമവും നിഷ്ഫലമായി. സ്വര്‍ണ്ണക്കൊള്ളയില്‍ ബിജെപി ഗുണഭോക്താക്കള്‍ ആവുകയും ചെയ്തു. സ്വര്‍ണ്ണക്കൊള്ള കേസില്‍ രണ്ട് പ്രമുഖ സിപിഐഎം നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാതെ കാണിച്ച ഒഴിഞ്ഞുമാറല്‍ അന്വേഷണത്തിനുള്ള സര്‍ക്കാരിന്റെ അവകാശവാദവും ദുര്‍ബലമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ മുസ്ലിം വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനും ലീഗിനെ ദുര്‍ബലമാക്കാനും സിപിഐഎം ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.. എന്നാല്‍ രണ്ടു കാര്യങ്ങളും നടന്നില്ലെന്ന് മാത്രമല്ല സിപിഐഎം മുസ്ലിം പ്രീണനം നടത്തുന്നു എന്ന ആക്ഷേപവും ഉണ്ടായി. ആവര്‍ത്തിച്ച് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തോളോട് ചേര്‍ത്ത് നിര്‍ത്തിയതും ന്യൂനപക്ഷ വിഭാഗങ്ങളെ പൂര്‍ണ്ണമായി ഇടതുവിരുദ്ധ പക്ഷത്താക്കി. അടുത്ത ദിവസങ്ങളില്‍ ചേരുന്ന സിപിഐ സിപിഐഎം നേതൃയോഗങ്ങളും എല്‍ഡിഎഫ് യോഗവും തോല്‍വി വിലയിരുത്തും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭയില്‍ പ്രതിഫലിക്കാതിരിക്കാന്‍ വരുംകാലങ്ങളിലെ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി ആസൂത്രണം ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*