പുനർജനി പദ്ധതി അന്വേഷണം എന്ന് കേൾക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അങ്കലാപ്പിന്റെ അർത്ഥം എല്ലാവർക്കും മനസ്സിലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാൽ നൂറ്റാണ്ട് കാലം പറവൂരിലെ എംഎൽഎ ആയിരുന്ന പ്രതിപക്ഷ നേതാവ് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിഷമിക്കുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
പുനർജനി അന്വേഷണം കൂടി വരുമ്പോൾ വിഡി സതീശന്റെ ആശങ്ക ഇരട്ടിക്കുന്നത് സ്വാഭാവികമാണെന്നും ബിനോയ് വിശ്വം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം മാറ്റിവെച്ച് എല്ലാ ഗണത്തിലും പെട്ട നേതാക്കളെ തനിക്ക് ചുറ്റും നിർത്താൻ അദ്ദേഹം കാണിക്കുന്ന അത്യുൽസാഹം “പേടിയുള്ളവരെല്ലാം എൻ്റെ ചുറ്റും വന്ന് നിൽക്കണമെ” എന്നാവശ്യപ്പെട്ട പഴയ കഥാപാത്രത്തെയാണ് ഓർമിപ്പിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കുരുക്കായി മാറിയിരിക്കുകയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലൻസ് ശിപാർശ. വിദേശത്ത് നിന്ന് പണംപിരിച്ചതിൽ FCRA ചട്ടം ലംഘിക്കപ്പെട്ടെന്ന് ഒരു വർഷം മുമ്പാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. നിയമപരമായി നിലനിൽക്കുന്ന കേസല്ലെന്നും ഏതന്വേഷണം വന്നാലും കുഴപ്പമില്ലെന്നുമാണ് വി.ഡി സതീശന്റെ പ്രതികരണം.



Be the first to comment