നുണ പറഞ്ഞ് പത്തുവർഷം ഭരിച്ച പിണറായി സർക്കാർ അവരുടെ അവസാന ബജറ്റിലും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്ര പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്താതിരിക്കാൻ കഴിഞ്ഞ 10 വർഷം ശ്രമിച്ച ഇടതു സർക്കാർ, തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേന്ദ്രത്തെ കുറ്റം പറഞ്ഞ് കേന്ദ്ര പദ്ധതികൾ സ്വന്തം പേരിലാക്കി ബജറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. തകർന്നടിഞ്ഞ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുള യാതൊന്നും ബജറ്റിലില്ല. കാലിയായ ഖജനാവ് വെച്ച് വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്ന പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജൽ ജീവൻ മിഷൻ വഴി 39.79 ലക്ഷം കണക്ഷനുകൾ നൽകിയെന്ന ബജറ്റിലെ സർക്കാർ അവകാശവാദം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്. കേരളത്തിലെ ഗ്രാമീണ കവറേജ് (55.54%) ദേശീയ ശരാശരിയേക്കാൾ (80%) ഏറെ പിന്നിലാണ്; കേരളത്തിൽ ഇന്നും 32 ലക്ഷത്തോളം വീടുകളിൽ പൈപ്പ് വെള്ളം എത്തിയിട്ടില്ല.2021ൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 250 രൂപയ്ക്ക് പകരം 2026-27 ബജറ്റിൽ റബ്ബർ വില 200 രൂപയായി നിശ്ചയിച്ചത് കർഷകരോടുള്ള വഞ്ചനയാണ്.
ധനമന്ത്രി കാരുണ്യ പദ്ധതി വൻ വിജയമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമാണ്. 1,200 കോടിയിലധികം രൂപയുടെ കടത്തിലാണ് ഈ പദ്ധതി, അതിൽ മെഡിക്കൽ വിതരണക്കാർക്ക് നൽകാനുള്ള 200 കോടിയിലധികം രൂപയുടെ കുടിശ്ശികയും ഉൾപ്പെടുന്നു. ഇത് പദ്ധതിക്ക് കീഴിലുള്ള ആശുപത്രികളിൽ അവശ്യമരുന്നുകളുടെ ക്ഷാമത്തിന് കാരണമാകുന്നു.
സംസ്ഥാന സർക്കാരിന്റെ ഭരണ-സാമ്പത്തിക പരാജയങ്ങൾ കാരണം നെല്ല് സംഭരണത്തെ താളം തെറ്റിക്കുകയും കർഷകരെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. സപ്ലൈകോയുടെ ഓഡിറ്റ് ചെയ്ത കണക്കുകൾ സമർപ്പിക്കുന്നതിൽ വരുത്തിയ വീഴ്ച കാരണം 2022–23 ൽ 85.84 കോടി രൂപയും, 2023–24 ൽ 62.14 കോടി രൂപയും സംസ്ഥാനത്തിന് നഷ്ടമായി.
പി.ആർ.എസ് (PRS), മാർക്കറ്റിംഗ് പരിശോധനകൾ പൂർത്തിയാക്കാത്തതിനാൽ ഈ സീസണിൽ കർഷകർക്ക് ലഭിക്കേണ്ട 103.84 കോടി രൂപ ഇനിയും നൽകിയിട്ടില്ല. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഫണ്ട് നൽകുന്നില്ലെന്ന് നുണ പറയുന്ന സംസ്ഥാന സർക്കാർ നിയമസഭയിൽ നൽകിയ മറുപടികളിൽ തന്നെ സ്വന്തം ഭരണപരമായ അനാസ്ഥയുടെയും സാമ്പത്തിക കെടുകാര്യസ്ഥതയുടെയും വ്യക്തമാണ് സപ്ലൈകോയിലെ ഓഡിറ്റ് ചെയ്ത് കണക്കുകൾ സമർപ്പിക്കാതെ സംസ്ഥാന സർക്കാർ വരുത്തിയ വീഴ്ച വളരെ വലുതാണ്.
അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തുവെന്ന കേരളത്തിന്റെ അവകാശവാദം തെറ്റായ ഒരു പ്രചാരണകഥയാണ്. 2013-14ൽ അതിദാരിദ്ര്യ നിരക്ക് 1.24% മാത്രമായിരുന്നിട്ടും, 1,000 കോടി രൂപ ചെലവഴിച്ച് പത്ത് വർഷം കൊണ്ട് 2.72 ലക്ഷം പേരെ മാത്രമാണ് കേരളം ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത്. എന്നാൽ ഇതേസമയം ഉത്തർപ്രദേശ് (5.93 കോടി), ബീഹാർ (3.77 കോടി) തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിലും വലിയ നേട്ടമുണ്ടാക്കി.
ധനമന്ത്രി കേന്ദ്ര സഹായത്തിലുള്ള വർദ്ധനവ് ഇടതുസർക്കാർ ബജറ്റിലും സൗകര്യപൂർവം മറച്ചുവെക്കുകയാണ്. യു.പി.എ ഭരണകാലത്ത് (2004–14) കേരളത്തിന് ലഭിച്ച ഗ്രാന്റ് 25,629.7 കോടി രൂപയായിരുന്നത് എൻ.ഡി.എ കാലത്ത് (2014–24) 460% വർദ്ധിച്ച് 1,43,117 കോടി രൂപയായി. നികുതി വിഹിതവും യു.പി.എ കാലത്തെ 46,303 കോടി രൂപയിൽ നിന്ന് 224% വർദ്ധിച്ച് എൻ.ഡി.എ കാലത്ത് 1,50,140 കോടി രൂപയായി എന്നത് ഉൾപ്പെടെ മറച്ചു വെച്ചാണ് നിയമസഭയിൽ ബജറ്റിന്റെ പേരിൽ എൽഡിഎഫ് സർക്കാർ കള്ളം പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.



Be the first to comment